പത്തനംതിട്ട: എം.ബി.ബി.എസിന് സീറ്റ് തരപ്പെടുത്തി തരാമെന്ന് പറഞ്ഞു കബളിപ്പിച്ച് പണം തട്ടിയ സംഭവത്തില്‍ 19.60 ലക്ഷം രൂപ വാദിക്ക് നൽകാൻ പത്തനംതിട്ട ഉപഭോക്ത കോടതി വിധി. വെച്ചൂച്ചിറ നവോദയ വിദ്യാലയത്തിൽ സ്റ്റാഫ് നേഴ്സായിരുന്ന കക്കുടുക്കയിൽ താമസിക്കുന്ന മംമ്ത സാഹു നൽകിയ പരാതിയിലാണ് വിധി. മംമ്താ സാഹു ഇപ്പോൾ ഒറീസയിൽ ജവഹർ നവോദയ വിദ്യാലയത്തിൽ സ്റ്റാഫ് നഴ്‌സായി ജോലി നോക്കി വരികയാണ്. വടശ്ശേരിക്കര തടിയിൽ റിനോ ടി ജോൺ, കുംമ്പ്ലാംപൊയ്ക നിരയന്നൂർ ബിനു മാത്യു, വടശേരിക്കര തടിയിർ തോമസ് ടി ജോൺ, തടിയിൽ മിനി രാജു, കർണ്ണാടക മംഗലാപുരം സൂറത്ത്കൽ ശ്രീനിവാസ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് റിസർച്ച് സെന്റർ അഡ്മിനിസ്ട്രേഷൻ മാനേജർ രാജലക്ഷ്മി എന്നിവരാണ് പണം നൽകേണ്ടത്. പരാതിക്കാരിയുടെ മകൾക്ക് എം.ബി.ബി.എസിന് അഡ്മിഷൻ എടുക്കുന്നതിന് വേണ്ടി റിനോ ടി.രാജന് 18.50 ലക്ഷം രൂപ കൊടുത്തിരുന്നു.
അഡ്മിഷൻ ലഭിക്കാതെ വന്നതോടെ ഈ പണം തിരികെ ചോദിച്ചിരുന്നു. പണം ലഭിക്കാതെ വന്നതോടെയാണ് പത്തനംതിട്ട ഉപഭോക്ത കോടതിയില്‍ പരാതി നല്‍കിയത്. പ്രതികളിൽ രാജലക്ഷ്മി ഒഴികെ ഉള്ളവർ ബന്ധുക്കളാണ്. ബി.എസ്.സിക്ക് പഠിച്ചുകൊണ്ടിരുന്ന പരാതിക്കാരിയുടെ മകൾക്ക് എം.ബി.ബി.എസിന് അഡ്‌മിഷൻ എടുക്കുന്നതിനെപ്പറ്റി പറഞ്ഞതോടെ റിനോ കുട്ടികൾക്ക് വിവിധ കോഴ്‌സുകൾ പഠിക്കുന്നതിന് അഡ്മിഷൻ എടുത്തു കൊടുക്കുന്നയാള്‍ ആണെന്നു പറഞ്ഞ് അടുത്തുകൂടുകയായിരുന്നു. 2024 മെയ് മാസം അഡ്‌മിഷന്റെ കാര്യം വടശ്ശേരിക്കരയിലുള്ള വീട്ടിൽ എത്തി സംസാരിക്കുകയും ചെയ്തിരുന്നു. ഇവരുടെ ഉറപ്പിൽ കർണാടകയിലെ ശ്രീനിവാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് റിസർച്ച് സെന്ററിൽ എം.ബി. ബി.എസ്. പഠനത്തിനായി 66 ലക്ഷം ആകുമെന്നും ആദ്യം 18.50 ലക്ഷം രൂപ തരണമെന്നും 2024 ബാച്ചിയിലേക്ക് സീറ്റുറപ്പിക്കാമെന്നും പറഞ്ഞ് വിശ്വസിച്ചു.
വീട്ടിൽ വെച്ച് മറ്റു പ്രതികൾ റിനോ ഇത്തരത്തില്‍ പല കോഴ്സുകളിലേക്കും അഡ്‌മിഷൻ വാങ്ങികൊടുക്കാറുണ്ടെന്ന് പറഞ്ഞതിന്റെ ഉറപ്പിൻമേൽ വടശ്ശേരിക്കര ഫെഡറൽ ബാങ്കിലെ മംമ്ത സാഹുവിന്റെയും ഭർത്താവ് ആർ.സി.സാഹുവിന്റെയും അക്കൗണ്ടുകളിൽ നിന്നായി 18.50 ലക്ഷം രൂപ ഇവര്‍ നല്‍കി. അഡ്‌മിറ്റ് കാർഡ് വരുമെന്ന പ്രതീക്ഷയിൽ ഇവര്‍ ഏറെ കാത്തിരുന്നു. എന്നാൽ അഡ്‌മിഷനുമായി ബന്ധപ്പെട്ട യാതൊരു വിവരവും ലഭിക്കാതെ വന്നതോടെ പണം കൈപ്പറ്റിയ റിനോ ടി ജോണിനെ ഇവര്‍ ബന്ധപ്പെട്ടപ്പോള്‍ സ്ഥാപനത്തിലെ ഒരു അലോട്ട് മെമ്മോ അഡ്മിനിസ്ട്രേഷൻ മാനേജർ രാജലക്ഷ്മി നൽകി. മെമ്മോ കിട്ടിയതിനുശേഷം സ്ഥാപനത്തിൽ അന്വേഷണം നടത്തിയപ്പോൾ ക്യാഷ് അടച്ച് സീറ്റ് ബുക്ക് ചെയ്യണമെന്നും ആരും ഇതുവരെ സീറ്റ് ബുക്ക് ചെയ്തിട്ടില്ലെന്നും അറിഞ്ഞു. മംമ്തയും ഭർത്താവും കോളേജിൽ ചെന്ന് അന്വേഷിച്ചപ്പോൾ ഇങ്ങനെ ഒരു അഡ്മിഷന്റെ കാര്യം അവര്‍ക്ക് അറിയില്ലെന്നും അലോട്ട്മെന്റ് മെമ്മോ ഇവര്‍ നല്കിയതല്ലെന്നും ആരോ വ്യാജമായി നിർമ്മിച്ചതാണെന്നും പറഞ്ഞു.
തുടർന്ന് പണം കൈപ്പറ്റിയ റിനോയെ വിളിച്ചപ്പോൾ ഇനിയും അടുത്ത വര്‍ഷം മാത്രമേ അഡ്‌മിഷൻ കിട്ടുകയുള്ളുവെന്നും വാങ്ങിയിട്ടുളള രൂപ തിരികെ നൽകാമെന്നും പറഞ്ഞു. എന്നാൽ നീറ്റ് പരീക്ഷയിൽ ഉന്നത മാർക്കുണ്ടായിരുന്ന പരാതിക്കാരിയുടെ മകൾക്ക് എം.ബി.ബി.എസിന് അഡ്മിഷൻ ലഭിക്കുമെന്ന ഉറപ്പിന്മേൽ ബി.എസ്.സി പഠനം ഉപേക്ഷിച്ചതോടെ കോഴ്‌സ് നഷ്ടപ്പെട്ടു. ഇതോടെ തനിക്ക് ഒരു വർഷം നഷ്ടമായതായും മനോവിഷമവും സാമ്പത്തിക നഷ്ടവും മാനഹാനിയും ഉണ്ടായതായും കാട്ടിയാണ് പരാതി നൽകിയത്. കോടതിയിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ 1 മുതൽ 4 വരെ കക്ഷികൾ ഹർജികക്ഷിയോട് രൂപ വാങ്ങിയിട്ടും മകൾക്ക് അഡ്‌മിഷൻ വാങ്ങി നൽകിയിട്ടില്ലെന്ന് കണ്ടെത്തി. വീഴ്ചയുണ്ടായതിനാൽ ഹർജികക്ഷിയോട് വാങ്ങിയ 18.50 ലക്ഷം രൂപയും നഷ്ട പരിഹാരമായി 1,00,000 രൂപയും ചിലവായി 10,000 രൂപയും ചേർത്ത് 19.60 ലക്ഷം രൂപ പ്രതികൽ കൊടുക്കാൻ കമ്മീഷൻ പ്രസിഡന്റ് ബേബിച്ചൻ വെച്ചുച്ചിറയും അംഗം നിഷാദ് തങ്കപ്പനും ചേർന്ന് വിധി പ്രസ്താവിക്കുകയായിരുന്നു.































