ന്യൂഡൽഹി : എം.ബി.ബി.എസ്. പഠനം പൂർത്തിയാക്കിയവർക്ക് പ്രാക്ടീസ് ചെയ്യാനും തുടർപഠനത്തിനും യോഗ്യത നിശ്ചയിക്കുന്ന നാഷണൽ എക്സിറ്റ് ടെസ്റ്റ് 2023 ന്റെ ആദ്യപകുതിയിൽ നടത്തും.
ആദ്യ എക്സിറ്റ് പരീക്ഷയാണിത്. നടപടി ക്രമങ്ങൾ പരിശോധിക്കാനും വിദ്യാർഥികൾക്ക് ഇതുമായി ബന്ധപ്പെട്ടുള്ള ഉത്കണ്ഠ മാറ്റാനും അടുത്ത കൊല്ലം ഒരു മോക്ക് റൺ നടത്തും. ദേശീയ ആരോഗ്യമിഷന്റെ അവലോകന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിലായിരുന്നു യോഗം.
എം.ബി.ബി.എസിന്റെ ഫൈനൽ പാസാകുന്നതിനുള്ള യോഗ്യതാ പരീക്ഷയായിരിക്കും എക്സിറ്റ് പരീക്ഷ. ഇതു ജയിച്ചാലേ ഡോക്ടറായി പ്രാക്ടീസ് ചെയ്യാനാവൂ. മെഡിക്കൽ ബിരുദാനന്തര കോഴ്സുകൾക്ക് മെരിറ്റടിസ്ഥാനത്തിൽ പ്രവേശനം നൽകുന്നതിന് എക്സിറ്റ് പരീക്ഷാഫലമാണ് അടിസ്ഥാനമാക്കുക. ഇന്ത്യയിലോ വിദേശത്തോ മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ എല്ലാവർക്കും ഒരേ പരീക്ഷയായിരിക്കും. ഗുണനിലവാരമുള്ള മെഡിക്കൽ വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.