റാന്നി : അജൈവ മാലിന്യങ്ങള്‍ സംഭരിക്കാന്‍ ഇടമുറി ഗവ.ഹയര്‍ സെക്കൻഡറി സ്ക്കൂളിനു മുന്നില്‍ സ്ഥാപിച്ച മിനി എം.സി.എഫ് (മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി) കാടുകയറി നശിക്കുന്നു. സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തില്‍ പരിസരം ശുചീകരിച്ചപ്പോഴാണ് നോക്കുകുത്തിയായി എം.സി.എഫ് മാറിയത്. ഇതിനുള്ളില്‍ വാര്‍ഡിലെ വീടുകളില്‍ നിന്നും ശേഖരിച്ച മാലിന്യം നിറഞ്ഞു കിടക്കുകയാണ്. നാറാണമൂഴി പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലായി സ്ഥാപിച്ച മിനി എം.സി.എഫുകളുടെയും നിലവിലെ സ്ഥിതി ഇതാണ്.
ഹരിതസേന പ്രവര്‍ത്തകര്‍ ശേഖരിക്കുന്ന അജൈവ മാലിന്യങ്ങള്‍ മിനി എം.സി.എഫുകളിലാണ് എത്തിക്കുന്നത്. ഗ്രീന്‍ കേരള എന്ന കമ്പനിയാണ് ഇവിടെ നിന്ന് മാലിന്യം നീക്കം ചെയ്തിരുന്നത്. ഇപ്പോള്‍ കമ്പനിയുടെയും ഹരിതകര്‍മ്മ സേനയുടെയും പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. ഹരിതകര്‍മ്മ സേന പ്രവര്‍ത്തകര്‍ക്ക് ആദ്യവര്‍ഷം സര്‍ക്കാരാണ് വേതനം നല്‍കിയിരുന്നത്. പിന്നീട് ഇവര്‍തന്നെ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മാലിന്യം ശേഖരിക്കുന്നതിനൊപ്പം വാങ്ങുന്ന തുകയില്‍ നിന്ന് വേതനം കണ്ടെത്തണമെന്നു വന്നതോടെയാണ് സേനയുടെ പ്രവര്‍ത്തനം നിലച്ചതുപോലായത്.
പണം നല്‍കേണ്ടതിനാല്‍ വീടുകളും സ്ഥാപനങ്ങളും മാലിന്യം നല്‍കാനും മടിക്കുന്നു. ഇതോടെ ജനങ്ങള്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നേരിട്ട് എം.സി.എഫുകളുടെ ഉള്ളിലേക്ക് നിക്ഷേപിച്ചു തുടങ്ങിയതോടെ ഇവ പൂട്ടിയിട്ടു. ഇതിനു ശേഷം മാലിന്യങ്ങള്‍ കവറില്‍ കെട്ടി ഇവയുടെ വെളിയില്‍ നിക്ഷേപിക്കുകയാണ് ചെയ്തിരുന്നത്.ഇങ്ങനെ മാലിന്യം നിറഞ്ഞ വെള്ളിയറപ്പടിയിലെ എം.സി.എഫില്‍ നിന്നും പരാതിയായതോടെ പഞ്ചായത്ത് അധികൃതര്‍ നേരിട്ടെത്തി നീക്കം ചെയ്തിരുന്നു.
മാലിന്യം ശേഖരിക്കാന്‍ ഹരിതകര്‍മ്മസേന ഈടാക്കുന്നത് 30 രൂപയാണ്. ഇവിടെ മാലിന്യങ്ങള്‍ എത്തിക്കാന്‍ ഓരോ വാര്‍ഡുകളില്‍ നിന്നും രണ്ടു വീതം ഹരിത കര്‍മ്മസേന പ്രവര്‍ത്തകരെയാണ് നിശ്ചയിച്ചിരുന്നത്. വേതനം കിട്ടാതായതോടെ ഇവര്‍ സേവനം നിര്‍ത്തി. ഇതോടെ സ്കൂളിനു മുന്നിലെ മാലിന്യ ശേഖരം കുട്ടികള്‍ക്കും നാട്ടുകാര്‍ക്കും ഒരു പോലെ ബാധ്യത ആയിരിക്കുകയാണ്.