പത്തനംതിട്ട : പന്തളത്ത് ലോഡ്ജിൽ നിന്നും ലഹരിമരുന്നായ എം ഡി എം എ പിടിച്ചെടുത്ത കേസിൽ കൂടുതൽ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘം ബംഗളുരുവിൽ. പന്തളം പോലീസ് ഇൻസ്‌പെക്ടർ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതികളുമായി ഈമാസം 7 നാണ് ബംഗളൂരുവിലേക്ക് തിരിച്ചത്. ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ്സിന്റെ നിർദേശപ്രകാരം ശനിയാഴ്ച്ച മുതൽ 6 ദിവസത്തേക്ക് പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയ സംഘം എം ഡി എം എയുടെ ഉറവിടം കണ്ടെത്തുക ഉൾപ്പെടെയുള്ള കൂടുതൽ കാര്യങ്ങൾ വെളിപ്പെടുന്നതിനു വേണ്ടിയാണ് അന്വേഷണം വ്യാപിപ്പിച്ചത്.
വ്യാഴാഴ്ച്ച വരെയാണ് പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടുകിട്ടിയത്. ലഹരിമരുന്ന് പിടിച്ചെടുത്ത ദിവസം തന്നെ കേസിന്റെ ഊർജ്ജിത അന്വേഷണത്തിനായി പ്രത്യേക സംഘത്തെ ജില്ലാ പോലീസ് മേധാവി നിയോഗിച്ചിരുന്നു. പോലീസ് ഇൻസ്‌പെക്ടറെ കൂടാതെ പന്തളം എസ് ഐ നജീബ്, സി പി ഓ ശരത്, നാദിർഷാ, അരുൺ, രഘു, ഡാൻസാഫ് എസ് ഐ അജി സാമൂവൽ, സിപി ഓ സുജിത് എന്നിവരാണ് ബാംഗളുരുവിൽ പോയ പോലീസ് സംഘത്തിലുള്ളത്. മാസങ്ങൾ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് നിരോധിത മയക്കുമരുന്നായ എം ഡി എം എ യുമായി യുവതി ഉൾപ്പെടെ 5 പേരെ ജില്ലാ പോലീസ് ഡാൻസാഫ് സംഘവും പന്തളം പോലീസും ചേർന്ന് പിടികൂടിയത്.
തിരുവനന്തപുരം റേഞ്ചിലെ തന്നെ ഏറ്റവും വലിയ മയക്കുമരുന്നുവേട്ടയായിരുന്നു ഇത്. പന്തളം മണികണ്ഠൻ ആൽത്തറയ്ക്ക് സമീപമുള്ള ലോഡ്ജിൽ നിന്ന് ജൂലൈ 30 ന് ഉച്ചയ്ക്ക് ശേഷമാണ് ഇവരെ 154 ഗ്രാം എം ഡി എം എയുമായി കസ്റ്റഡിയിലെടുത്തത്. ഇതിന് ആകെ ആകെ 15 ലക്ഷം രൂപ കണക്കാക്കപ്പെട്ടിരുന്നു. ജില്ലാ പോലിസ് മേധാവിക്ക് ലഭിച്ച രഹസ്യസന്ദേശത്തെ തുടർന്ന് ജില്ലാ നർകോട്ടിക് സെൽ ഡി വൈ എസ് പിയും ഡാൻസാഫ് ജില്ലാ നോഡൽ ഓഫീസറുമായ കെ എ വിദ്യാധരന്റെ നേതൃത്വത്തിൽ ഡാൻസാഫ് സംഘത്തിലെ അംഗങ്ങളായ എസ് ഐ അജി സാമൂവൽ, എ എസ് ഐ അജികുമാർ, സി പി ഓമാരായ മിഥുൻ ജോസ്, ശ്രീരാജ്, അഖിൽ, ബിനു, സുജിത് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയതും എം ഡി എം എ പിടിച്ചതും.
അടൂർ പറക്കോട് ഗോകുലം വീട്ടിൽ രാധാദേവിയുടെ മകൻ രാഹുൽ ആർ (29), കൊല്ലം കുന്നിക്കോട് അസ്മിന മനസിൽ ശൈലജയുടെ മകൾ ഷാഹിന (23), അടൂർ പള്ളിക്കൽ പെരിങ്ങനാട് ജലജവിലാസം വീട്ടിൽ പ്രസന്നൻ മകൻ ആര്യൻ പി (21), പന്തളം കുടശനാട് പ്രസന്നഭവനം വീട്ടിൽ സുരേന്ദ്രൻ പിള്ളയുടെ മകൻ വിധു കൃഷ്ണൻ (20), കൊടുമൺ കൊച്ചുതണ്ടിൽ സജി ജോർജ്ജിന്റെ മകൻ സജിൻ (20) എന്നിവരാണ് അറസ്റ്റിലായത്.പ്രതികളിൽ നിന്നും 9 മൊബൈൽ ഫോണുകളും ഇവർ ഉപയോഗിച്ചുവന്ന രണ്ട് ആഡംബര കാറുകളും ഒരു ബൈക്കും പെൻ ഡ്രൈവുകളും ഗർഭനിരോധന ഉറകളും വൈബ്രെറ്ററും മറ്റും പോലീസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.