തിരുവനന്തപുരം : ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റില്‍ ആദ്യ പ്രഖ്യാപനം ലോക സമാധാന സെമിനാറിന് പണം അനുവദിച്ചതായിരുന്നു. രണ്ട് കോടി രൂപയാണ് ലോക സമാധാന സെമിനാറിന്റെ ഭാഗമായുള്ള വിവിധ പദ്ധതികള്‍ക്ക് അനുവദിച്ചത്. റഷ്യന്‍ -യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ധനമന്ത്രിയുടെ ഈ പ്രഖ്യാപനവും എത്തിയത്. ഈ പ്രഖ്യാപനത്തെ ട്രോളിയും പരിഹസിച്ചും നിരവധി ട്രോളുകള്‍ സൈബര്‍ ഇടത്തില്‍ വന്നു. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി എം മനോജും ഏഷ്യാനെറ്റ് ന്യൂസിന്റെ റീജ്യണല്‍ ചീഫ് ഷാജഹാന്‍ കാളിയത്തും തമ്മില്‍ സൈബര്‍ ഇടത്തില്‍ ഏറ്റുമുട്ടിയതോടെ സൈബര്‍ ഇടത്തിലെ സമാധാനം പോകുന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്.
രണ്ട് കോടി രൂപ ആഗോള സമാധാന സെമിനാറിന് ബജറ്റില്‍ നീക്കിവെച്ചതിനെ പരിഹസിച്ചു ഷാജഹാന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതോടെയാണ് സൈബറിടം സംഘര്‍ഷ ഭരിതമായത്. ഷാജഹാന്റെ ഫേസ്ബുക്ക് പോ്സ്റ്റ് ഇങ്ങനെയായിരുന്നു: ”ആഗോള സമാധാനം മാത്രം മതിയോ? കണ്ണൂരില്‍ സമാധാനത്തിന് എത്ര കോടി”.. ഈ പോസ്റ്റിട്ടതോടെ ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുമായി മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി എം മനോജ് ഫേസ്ബുക്കില്‍ മറുപടി പോസ്റ്റെഴുതി.
അത് ഇങ്ങനെ: ”കോഴിക്കോട് നഗര പരിധിയില്‍ തന്നെയാണ് കുതിരവട്ടം.. അവിടെ ശരിയാക്കാന്‍ പറ്റിയില്ലെങ്കില്‍ പിന്നെ സമാധാനമുണ്ടാകില്ല!” സര്‍ക്കാര്‍ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥന്‍ കൂടിയായ പി എം മനോജ് ഏഷ്യാനെറ്റ് ന്യൂസ് റീജ്യണല്‍ ചീഫിനെ പരിഹസിച്ചതും വിമര്‍ശനത്തിന് ഇടയാക്കി. ഫേസ്ബുക്ക് പോസ്റ്റില്‍ മാധ്യമ പ്രവര്‍ത്തകരെ തെറി വിളിക്കാനാണോ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി എന്ന വിധത്തില്‍ നിരവധി കമന്റുകളും വിമര്‍ശനങ്ങളും എത്തി. ഇങ്ങനെ സൈബറിടത്തില്‍ വിമര്‍ശനം കൊഴുക്കുകയും ചെയ്തു. കുതിരവട്ടം നിവാസികളെ പരിഹസിക്കുകയാണ് പി എം മനോജ് ചെയ്തതെന്നും വിമര്‍ശനങ്ങളുണ്ടായി.
ഇതിനിടെ ഷാജഹാന്‍ കാളിയത്ത് പി എം മനോജിന് മറുപടിയുമായി വീണ്ടും രംഗത്തുവരികയും ചെയ്തു. ഷാജഹാന്റെ മറുപടി പോസ്റ്റ് ഇങ്ങനെ: ”കുതിരവട്ടത്തുള്ളത് അവിടുത്തത് പോലെ അത്ര പ്രശ്നക്കാരല്ല സഖാവേ . സാധുക്കളാ. അവരായിട്ട് ഒരു കുറ്റവും ചെയ്തിട്ടല്ല. മാനസികാരോഗ്യ കേന്ദ്രങ്ങള്‍ ഒരു മോശം സ്ഥലവുമല്ല. അവരൊക്കെ നമ്മളില്‍ പെട്ടവരാണ്. പരിഹാസത്തില്‍ നിന്ന് ആ നിസ്സഹായരെ മാറ്റി നിര്‍ത്തണം. ഒന്നുല്ലേലും അങ്ങൊരു ബഹുമാന്യനല്ലേ !”
ഈ പോസ്റ്റിന് കീഴിലും മനോജിനെതിരെ വിമര്‍ശനങ്ങള്‍ എത്തി. ചോദ്യം ചോദിക്കുന്നവരെ ഭ്രാന്താശുപത്രയില്‍ ആക്കണമെന്ന ചിന്ത നിഷ്‌കളങ്കമല്ലെന്നാണ് ഉയരുന്ന വിമര്‍ശനം. എന്തായാലും സമാധാന സമ്മേളനത്തെ ചൊല്ലിയുള്ള സൈബര്‍ ഇടത്തിലെ സംവാദം കലുഷിതമായ അവസ്ഥയിലാണ്. നേരത്തെ യുദ്ധ പ്രതിസന്ധികളെ ഒരുമിച്ച് നേരിടാം എന്ന ആത്മവിശ്വാസം പകരുകയാണ് സമാധാന സമ്മേളനത്തിലൂടെ ലക്ഷ്യമാക്കുന്നതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വിശദീകരിച്ചിരുന്നു.
വിവിധരംഗങ്ങളില്‍ കഴിവുതെളിയിച്ച പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ട് സമാധാന സെമിനാറുകളും ഓണ്‍ലൈന്‍ ചര്‍ച്ചകളും സംഘടിപ്പിക്കും. യാത്രാ നിയന്ത്രണങ്ങള്‍ നീങ്ങുന്നതോടെ പ്രതിനിധികള്‍ നേരിട്ട് പങ്കെടുക്കുന്ന ലോക സമാധാന സമ്മേളനവും സംഘടിപ്പിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. മന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ:
‘റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന്റെ ഫലമായി വിലക്കയറ്റത്തിന് സാധ്യതയുണ്ട്. എന്നാല്‍, പ്രതിസന്ധി വന്നാലും അവയെ ഒറ്റക്കെട്ടായിനിന്ന് മറികടക്കാനാകുമെന്ന അവസ്ഥ കേരളം നേടിയിട്ടുണ്ട്. യുദ്ധത്തിന്റെയും തുടര്‍ന്നുണ്ടാകുന്ന വിലക്കയറ്റത്തിന്റെയും ഭീഷണി ലോകമെമ്പടും പ്രതിസന്ധി തീര്‍ക്കുകയാണ്. ഇത് മൂന്നാം ലോക മഹായുദ്ധത്തിന്റെയും ആണവഭീഷണിയുടെയും വക്കിലെത്തിച്ചിരിക്കുന്നു. ഇപ്പോഴും അതിനുള്ള സാധ്യത പൂര്‍ണമായും ഒഴിഞ്ഞുപോയിട്ടില്ല.
ഹിരോഷിമയുടെയും നാഗസാക്കിയുടെയും ഓര്‍മ സമാധാനത്തിനായി പ്രവര്‍ത്തിക്കാന്‍ എല്ലാവരെയും ഓര്‍മിപ്പിക്കുന്നു. ഞാന്‍ ബലത്തിന് ആളല്ല എന്ന് പറഞ്ഞ് മാറിനില്‍ക്കുകയല്ല ഈ സമയത്ത് വേണ്ടത്. നമ്മള്‍ ഓരോരുത്തരും അതിനായി എളിയ സംഭാവനകള്‍ ചെയ്യേണ്ടതുണ്ട്. അങ്ങനെ ഒരു നല്ല കാര്യത്തിനായിട്ടാണ് ബജറ്റിലെ ആദ്യ പ്രഖ്യാപനം. ലോകമെമ്പാടുമുള്ള സമാധാനവക്താക്കളെയും പ്രഗത്ഭരെയും പങ്കെടുപ്പിച്ച് ഓണ്‍ലൈന്‍ ചര്‍ച്ചകളും സെമിനാറുകളും സംഘടിപ്പിച്ച് സമാധാന ശ്രമങ്ങള്‍ക്ക് ശക്തി പകരാന്‍ രണ്ട് കോടി അനുവദിച്ചിരിക്കുകയാണ്. യാത്രാ നിയന്ത്രണങ്ങള്‍ നീങ്ങുന്ന മുറക്ക് പ്രതിനിധികള്‍ നേരിട്ട് പങ്കെടുക്കുന്ന ലോക സമാധാന സമ്മേളനവും സംഘടിപ്പിക്കും’ -ധനമന്ത്രി വ്യക്തമാക്കി.
































