കോഴിക്കോട് : സ്വകാര്യ ആശുപത്രിയിൽ ചികിത്സ നടത്തുന്നതിനിടെ വിജിലൻസ് പിടിയിലായ ഗവൺമെന്റ് ഡോക്ടറുടെപേരിൽ കേസെടുത്തു. മാനന്തവാടി ഗവ. മെഡിക്കൽ കോളേജിലെ കാർഡിയോ തൊറാസിക് സർജറി വിഭാഗം അസോസിയേറ്റ് പ്രൊഫസറായ ഡോ. വി. ശിവപ്രസാദിന്റെപേരിലാണ് കോഴിക്കോട് വിജിലൻസ് വിഭാഗം കേസെടുത്തത്. ജൂൺ അഞ്ചിനായിരുന്നു മലപ്പുറം കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നടത്തുന്നതിനിടയിൽ ഡോക്ടറെ വിജിലൻസ് പിടികൂടിയത്.
ഡോ. ശിവപ്രസാദ് മാനന്തവാടി മെഡിക്കൽ കോളേജിൽനിന്ന് പ്രതിമാസം മൂന്നുലക്ഷം രൂപയും സ്വകാര്യ ആശുപത്രിയിൽനിന്ന് ഏഴുലക്ഷത്തോളം രൂപയും കൈപ്പറ്റിയിരുന്നു. മേയ് 26-നുശേഷം ഡോക്ടർ അവധിക്ക് അപേക്ഷ നൽകാതെ സർക്കാർ മെഡിക്കൽകോളേജിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽനിന്ന് പ്രതിഫലം വാങ്ങുന്നതിന്റെ രേഖകൾ വിജിലൻസ് സംഘം പരിശോധനയ്ക്കിടയിൽ കണ്ടെത്തിയിരുന്നു. നിലവിലെ അടിസ്ഥാനശമ്പളത്തിന്റെ 20 ശതമാനം തുക നോൺ പ്രാക്ടീസിങ് അലവൻസായി സർക്കാരിൽനിന്ന് കൈപ്പറ്റുന്നുമുണ്ടായിരുന്നു.





























