തിരുവനന്തപുരം : അറസ്റ്റിലായ വ്യക്തികൾ, റിമാന്റ് തടവുകാര്‍ എന്നിവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുമ്പോൾ പാലിക്കേണ്ട നടപടി ക്രമങ്ങൾ സംബന്ധിച്ച് പുതിയ മെഡിക്കോ ലീഗല്‍ പ്രോട്ടോകോള്‍ പുറത്തിറക്കി. അറസ്റ്റിലായ വ്യക്തിയുടെ പരിശോധനക്കുള്ള അപേക്ഷ നിര്‍ദിഷ്ട മാതൃകയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സേവനത്തിലുള്ള ഒരു മെഡിക്കല്‍ ഓഫീസര്‍ക്ക് നല്‍കണം. അവരുടെ അഭാവത്തില്‍ മാത്രം സ്വകാര്യ ആശുപത്രിയിലെ രജിസ്ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍ക്ക് നല്‍കാം. സ്ത്രീയാണ് അറസ്റ്റിലെങ്കില്‍ വനിതാമെഡിക്കല്‍ ഓഫീസറോ വനിതാ മെഡിക്കല്‍ ഓഫീസറുടെ മേല്‍നോട്ടത്തിലോ വൈദ്യ പരിശോധന നടത്തണം.
വൈദ്യപരിശോധനക്ക് കൊണ്ടുവരുമ്പോള്‍ ഒ പി രോഗികളുടെ ഇടയില്‍ കാത്തുനില്‍ക്കേണ്ട സാഹചര്യം ഒഴിവാക്കണം. ശരീരത്തില്‍ മുറിവുകളോ അക്രമത്തിലുള്ള അടയാളങ്ങളോ ഉണ്ടായാല്‍ അതും മെഡിക്കല്‍ എക്സാമിനേഷന്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കണം. പോലീസ് കസ്റ്റഡിയില്‍ ശാരീരിക ഉപദ്രവം ഉണ്ടായിട്ടുണ്ടോയെന്ന് ചോദിച്ചശേഷം അവ രേഖപ്പെടുത്തണം . മുന്‍കാല രോഗബാധയും കഴിക്കുന്ന മരുന്നും രേഖപ്പെടുത്തണം.
പീഡനത്തെ സൂചിപ്പിക്കുന്ന മുറിവുകള്‍, സ്വകാര്യ ഭാഗങ്ങളിലെ മുറിവുകള്‍, ശാരീരിക ബലപ്രയോഗം എന്നിവ ഉണ്ടോ എന്നത് പ്രത്യേകം പരിശോധിക്കണം. ഗുരുതര പരിക്കെങ്കില്‍ പരിശോധനകള്‍ ഉടശന നടത്തണം. വൈദ്യപരിശോധനയും മറ്റും സൗജന്യമായി നല്‍കണം. ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളില്‍ സ്വകാര്യ ലാബിന്റെ സേവനത്തിനായി എച്ച് എം സി ഫണ്ട് ഉപയോഗിക്കാം.
പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തില്‍ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം തേടാം. പരിശോധനയ്ക്കായി അപേക്ഷ നല്‍കിയ ഉദ്യോഗസ്ഥന്റെ രേഖാമൂലമുള്ള അനുമതിയില്ലാതെ അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയുടെ ജീവന്‍ രക്ഷിക്കേണ്ടി വരുന്ന സാഹചര്യത്തിലൊഴികെ ആ വ്യക്തിയെ ഡോക്ടര്‍ അഡ്മിറ്റ് ചെയ്യുകയോ റഫര്‍ ചെയ്യുകയോ ചെയ്യരുത്. ഇതു കൂടാതെ റിമാന്‍റ് തടവുകാരെ ജയില്‍ മെഡിക്കല്‍ ഓഫീസര്‍ പരിശോധിക്കണമെന്നും കിടത്തി ചികിത്സ ആവശ്യമായി വന്നാല്‍ ഉടനെ നല്‍കണമെന്നും നിര്‍ദേശമുണ്ട്.