പത്തനംതിട്ട: അടൂര്‍ മൗണ്ട് സിയോന്‍ ആശുപത്രി മാനേജുമെന്‍റും ഡോക്ടറും രോഗിക്ക് 8.25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ഉപഭോക്ത തര്‍ക്ക പരിഹാര ഫോറത്തിന്റെ വിധി. അടൂർ ഏഴകുളം പാറയിൽ വീട്ടിൽ സത്യാനന്ദൻ കമ്മീഷനിൽ ഫയൽ ചെയ്ത കേസ്സിലാണ് ആശുപത്രിക്കെതിരെയും ഓപ്പറേഷൻ ചെയ്ത ഡോ. നവീൻ ക്രിസ്റ്റഫറിനെതിരെയും വിധി ഉണ്ടായത്.
അടൂർ മൗണ്ട് സിയോൺ ആശുപത്രിയിൽ സത്യാനന്ദന്‍ വയറിൽ വേദനയായിട്ടാണ് ചികിത്സ തേടിയത്. ആശുപത്രിയിലെ യൂറോളജിസ്റ്റായ ഡോ. നവീൻ ക്രിസ്റ്റഫർ പരിശോധന നടത്തി പോസ്റ്റ്റേറ്റ് ഗ്ലാൻസിന് വലിപ്പം കൂടിയിട്ടുള്ളതിനാല്‍ ഉടനെ തന്നെ ഓപ്പറേഷൻ നടത്തണമെന്ന് പറഞ്ഞു. എന്നാല്‍ വേണ്ടത്ര പരിശോധന കൂടാതെ തിടുക്കത്തിൽ നടത്തിയ ഓപ്പറേഷൻ കാരണം മൂത്രം തുടർച്ചയായി പോകുന്ന അവസ്ഥയായി. ഇതോടെ ഡോക്ടര്‍ വീണ്ടും ഒരു ഓപ്പറേഷൻ കൂടി ചെയ്തു. ഈ ഓപ്പറേഷനോടെ മൂത്രം സാധാരണ നിലയിൽ പോകുന്ന നിലയിലാകുമെന്നും പറഞ്ഞു. എന്നാൽ രണ്ടാമതു നടത്തിയ ഓപ്പറേഷനും ഫലം കണ്ടില്ല. തുടർച്ചയായി നടത്തിയ രണ്ട് ഓപ്പറേഷനകളും പരാജയപ്പെട്ടതിനാൽ ഡോക്ടറും ആശു പ്രതി അധികൃതരും സത്യാന്ദനെ വിദഗ്ദ്ധ ചികിത്സക്കുവേണ്ടി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് പോകാൻ നിര്‍ദ്ദേശിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർ വേണു ഗോപാലുമായി ചർച്ച ചെയ്യുകയും അടൂരില്‍ നടത്തിയ രണ്ട് ഓപ്പറേഷനും പരാജയമാണെന്നും ഇനിയും ഒരു ഓപ്പറേഷനും കൂടി നടത്തി കൃതൃമ അവയവം വെച്ചു പിടിപ്പിച്ചെങ്കിൽ മാത്രമേ പൂർവ്വ സ്ഥിതിയിൽ ആകുകയുളളൂവെന്നും ഇതിന് എട്ട് ലക്ഷം രൂപാ ചിലവാകുമെന്നും അറിയിച്ചു.
കൃഷിക്കാരനായ തനിക്ക് ഈ ഓപ്പറേഷൻ നടത്താൻ സാമ്പത്തിക ശേഷി ഇല്ലാത്തതിനാൽ ഇപ്പോഴും മൂത്രം പോകാൻ ടൂബ് ഇട്ടിരിക്കുകയും സഞ്ചിനിറയുമ്പോൾ മാറ്റി കളയുകയുമാണ് ചെയ്യുന്നതെന്നും കാണിച്ച് മൗണ്ട് സിയോൺ ആശുപത്രിക്കും ഡോക്ടർക്കുമെതിരെ നല്‍കിയ പരാതിയിലാണ് വിധി. ഇരു ഭാഗത്തിന്റെയും തെളിവുകളും മൊഴികളും പരിശോധിച്ചാണ് കമ്മീഷൻ വിധി പ്രഖ്യാപിച്ചത്. വിചാരണ വേളയിൽ പത്തനംതിട്ട ഡി.എം.ഒയുടെ അന്വേഷണ റിപ്പോർട്ടും സത്യാന്ദന്‍ കമ്മീഷനിൽ ഹാജരാക്കി. ഡോക്ടർക്ക് വേണ്ടത്ര യോഗ്യത ഇല്ലായെന്നും വേണ്ടത്ര പരിശോധനകൾ കൂടാതെയാണ് ഓപ്പറേഷൻ നടത്തിയതെന്നും അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. വയറില്‍ വേദനയുമായി ആശുപത്രിയിൽ പോയ കൃഷിക്കാരന് ഡോക്ടറുടെ അനാസ്ഥ കൊണ്ടും ആശുപത്രിയുടെ ഗുരുതരമായ വീഴ്ച കൊണ്ടുമാണ് 2 ഓപ്പറേഷൻ നടത്തേണ്ടി വന്നതും ജീവിതകാലം മുഴുവൻ ദുരിതപൂർണ്ണമായ ജീവിതം തുടരേണ്ടിവരുന്നതുമെന്നാണ് കമ്മീഷൻ കണ്ടെത്തിയത്.
അതിന്റെ അടിസ്ഥാനത്തിൽ ഡോക്ടർ 4 ലക്ഷം രൂപയും ഡോക്ടറും ആശുപത്രിയും ചേർന്ന് 4 ലക്ഷം രൂപയും കോടതിചിലവിലേക്കായി 25,000 രൂപയും കൊടുക്കാൻ കമ്മീഷൻ ഉത്തരവിട്ടു. ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ പ്രസിഡന്റ് ബേബിച്ചൻ വെച്ചൂച്ചിറ, മെമ്പർമാരായ എൻ ഷാജിതാ ബീവി, നിഷാദ് തങ്കപ്പൻ എന്നിവർ ചേർന്നാണ് വിധി പ്രസ്താവിച്ചത്.