പാലക്കാട് : ജില്ലയിലെ തങ്കം ആശുപത്രിയില്‍ പ്രസവ ചികിത്സാ പിഴവിനെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചതായി പാരതി. ചിറ്റൂര്‍ തത്തമംഗലം സ്വദേശി ഐശ്വര്യ (25) യാണ് ഇന്ന് മരിച്ചിത്. ഐശ്വര്യയുടെ കുഞ്ഞ് ഇന്നലെ മരിച്ചിരുന്നു. ഐശ്വര്യയുടെ മരണത്തിന് പിന്നാലെ ഉത്തരവാദിയായ ഡോക്ടറെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ ആശുപത്രിക്ക് മുമ്പില്‍ ബഹളംവെക്കുകയാണ്. വലിയ ചികിത്സാ പിഴവുണ്ടായതായാണ് യുവതിയുടെ ബന്ധുക്കള്‍ പറയുന്നത്. ആശുപത്രി പരിസരത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
അഞ്ച് ദിവസം മുമ്പാണ് ഐശ്വര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്‌കാനിംഗില്‍ കുട്ടിയുടെ കിടപ്പ് ശരിയല്ലെന്നും തൂക്കം കൂടുതലാണെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞിരുന്നു. ഇതിനാല്‍ സിസേറിയന്‍ വേണ്ടിവരുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് സിസേറിയന്‍ ആവശ്യപ്പെട്ടിട്ടും നടത്തിയില്ല. രണ്ട് ദിവസം മുമ്പ് നടന്ന പ്രസവത്തിന് പിന്നാലെ കുട്ടി മരിക്കുകയും ഐശ്വര്യ ഗുരുതരാവസ്ഥയിലാകുകയും ചെയ്തു. എന്നാല്‍ ഇന്ന് ഉച്ചക്ക് 12 മണിയോടെ ഐശ്വര്യയും മരണപ്പെടുകയായിരുന്നു.
പ്രസവ സമയത്തുണ്ടായ അമിത രക്തസ്രാവമാണ് മരണ കാരണമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. എന്നാല്‍ ഗര്‍ഭാവസ്ഥയില്‍ തുടക്കം മുതല്‍ ഐശ്വര്യയെ നോക്കിയിരുന്ന ഡോക്ടര്‍മാരായ രണ്ട് പേരും പ്രസവ സമയത്ത് ആശുപത്രിയിലുണ്ടായില്ലെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു. ഐശ്വര്യ ഗുരുതരാവസ്ഥയിലായിട്ടും ആശുപത്രി അധികൃതര്‍ തങ്ങളെ വിവരം അറിയിച്ചില്ല. വിദഗ്ദ ചികിത്സക്കായി മെഡിക്കല്‍ കോളജ് അടക്കമുള്ള സ്ഥലങ്ങളിലേക്ക് കൊണ്ടുപോകാന്‍ പറഞ്ഞില്ല. മാത്രമല്ല തങ്ങളോട് ആലോചിക്കാതെ ഐശ്വര്യയുടെ ഗര്‍ഭപാത്രം നീക്കം ചെയ്തതായും ബന്ധുക്കള്‍ പറഞ്ഞു. പോലീസ് സ്ഥലത്തെത്തി യുവതിയുടെ ബന്ധുക്കളുമായി സംസാരിച്ചു. ബന്ധുക്കളുടെ പരാതിയില്‍ കേസെടുത്തതായും പോലീസ് അറിയിച്ചു.





























