കോട്ടയം : സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യപരിരക്ഷാ പോളിസിയായ മെഡിസെപ്പിൽനിന്ന് മതിയായ കാരണമില്ലാതെ ക്‌ളെയിം നിഷേധിച്ചെന്ന പരാതിയിൽ പലിശയടക്കം ചികിത്സാച്ചെലവും നഷ്ടപരിഹാരവും നൽകാൻ ഉത്തരവിട്ട് കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ. ഹൃദ്രോഗത്തിനു ചികിത്സയിലിരിക്കെ മരിച്ച അമയന്നൂർ സ്വദേശിയും റിട്ട. അധ്യാപകനുമായ ഇ.കെ ഉമ്മന്റെ ഭാര്യ ശോശാമ്മ നൽകിയ പരാതിയിലാണ് ഓറിയന്റൽ ഇൻഷുറൻസ് കമ്പനിക്കും മെഡിസെപ്പ് അധികൃതർക്കും നിർദേശം നൽകിയിട്ടുണ്ട്.
വർഷങ്ങളായി ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്ന അമയന്നൂർ സ്വദേശി ഇ.കെ ഉമ്മനെ നെഞ്ചുവേദനയെത്തുടർന്ന് 2022 ജൂലൈ 29ന് കോട്ടയം കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ കോവിഡ് ബാധിതനാണെന്നും കണ്ടെത്തി. 2022 ഓഗസ്റ്റ് 21ന് ഉമ്മൻ മരിച്ചു. കോവിഡ് ബാധിതനായിരുന്നുവെങ്കിലും മരണകാരണം ഹൃദ്രോഗമാണെന്ന് ഡോക്ടർമാർ രേഖപ്പെടുത്തിയിരുന്നു. ചികിത്സാച്ചെലവിനായി ശോശാമ്മ ഇൻഷുറൻസ് കമ്പനിയെ സമീപിച്ചപ്പോൾ നിരസിച്ചതോടെയാണു പരാതിയുമായി ഉപഭോക്തൃതർക്ക പരിഹാര കമ്മിഷനെ സമീപിച്ചത്.





























