ഡൽഹി: കാര്യക്ഷമമല്ലെന്ന ബിജെപിയുടെ ആരോപണങ്ങൾക്കിടയിലും ദില്ലിയില്‍ സാധാരണക്കാർക്ക് ആശ്വാസമായി മൊഹല്ല ക്ലിനിക്കുകൾ. ചികിത്സക്കും മരുന്നുകള്‍ കിട്ടുന്നതിനും തടസമില്ലെന്നാണ് രോഗികള്‍ പറയുന്നത്. ആശുപത്രികളിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ തുടങ്ങിയിട്ടുണ്ട്. ഡൽഹിയിലെ സാധാരണക്കാരായ മനുഷ്യർക്ക് നിലവാരമുളള പ്രാഥമിക ചികിത്സ സൗജന്യമായി നൽകുക എന്ന ലക്ഷ്യത്തോടെ ആം ആദ്മി സർക്കാർ 2015 ൽ ആരംഭിച്ചതാണ് മൊഹല്ല ക്ളിനിക്കുകൾ. തിരിച്ചറിയൽ കാർഡോ ആധാർ കാർഡോ ഉപയോഗിച്ച് സൗജന്യമായി പരിശോധന നടത്താം. ഒപ്പം 100 ൽ അധികം മെഡിക്കൽ ടെസ്റ്റുകളും മരുന്നുകളും സൗജന്യം. ദിവസവും രാവിലെ 8 മുതൽ 2 വരെയാണ് ക്ലിനിക്കുകളുടെ പ്രവർത്തന സമയം.
മൊഹല്ല ക്ളിനിക്കുകൾ പ്രവർത്തനക്ഷമമല്ലെന്നും പല ക്ളിനിക്കുകളും മാസങ്ങളായി അടച്ചിട്ടിരിക്കുകയാണെന്നുമുള്ള ആക്ഷേപം ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി ശക്തമാക്കിയിരുന്നു. എന്നാല്‍ അത്തരമൊരു പ്രതിസന്ധിയില്ലെന്ന് രോഗികള്‍ പറയുന്നു. അതേസമയം പല ആശുപത്രികളിലും മതിയായ ജീവനക്കാരില്ലെന്ന പരാതിയുണ്ട്. ഗ്രാമീണ സേവനത്തിന് ഡോക്ടര്‍മാര്‍ വലിയ താല്‍പര്യം കാട്ടാത്തതും വെല്ലുവിളിയാണ്. ജീവനക്കാരുടെ കുറവ് നികത്താൻ സർക്കാർ നടപടി തുടങ്ങിയിട്ടുണ്ട്. ഡൽഹി മോഡലിൽ പഞ്ചാബിലും ക്ലിനിക്കുകൾ തുടങ്ങാനാണ് സർക്കാർ നീക്കം.