പത്തനംതിട്ട : മെഡിസെപ്പ് ചെയർമാനും എക്‌സിക്യൂട്ടീവ് ഓഫീസറും തിരുവനന്തപുരവും ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയും ചേർന്ന് 92,128 രൂപ നഷ്ടപരിഹാരം നല്‍കാന്‍ പത്തനംതിട്ട ഉപഭോക്തൃതർക്കു പരിഹാര കമ്മീഷൻ വിധി. പത്തനംതിട്ട കുമ്പഴ വടക്ക് വീരംപറമ്പിൽ സി.എം തോമസ് കമ്മീഷനിൽ ഫയൽ ചെയ്ത ഹർജിയിലാണ് വിധി ഉണ്ടായത്. പരാതിക്കാരൻ കേരളാ ഗവൺമെൻ്റിൻ്റെ മെഡിസെപ്പ് ഇൻഷുറൻസ് പദ്ധതിയിലെ അംഗമാണ്. 2022 ജൂൺ മാസത്തിൽ മെഡിസെപ്പ് സ്കീമിൽ അംഗമാകുകയും ജൂലൈ മാസത്തിൽ പെൻഷൻ ആകുകയും ചെയ്‌തിരുന്നു. 500 രൂപ മാസം തോറും ഇൻഷുറൻസ് സ്കീമില്‍ ഗവൺമെൻ്റ് തന്നെ പിടിയ്ക്കുന്നുണ്ട്. തോമസിനെ 24.07.2023 ൽ പത്തനംതിട്ട എം.ജി.എം മുത്തുറ്റ് ഹോസ്‌പിറ്റലിൽ പനിയും ചുമയും ആയിട്ട് അഡ്‌മിറ്റ് ആക്കുകയും തുടർ പരിശോധനയിൽ പരാതിക്കാരന് ഡയബറ്റിക്കും ശ്വാസകോശസംബന്ധമായ അസുഖങ്ങളും ഉണ്ടെന്നു മനസ്സിലാകുകയും 29.07.2023 വരെ ആശുപത്രിയിൽ അഡ്‌മിറ്റ് ആയി ചികിത്സ നടത്തുകയും ചെയ്തു.
29.07.2023 12.45 pm ന് ഡിസ്‌ചാർജ് ചെയ്ത ഹർജി കക്ഷിക്ക് ആശുപത്രി അധികൃതർ 38,360 രൂപായുടെ ബിൽ കൊടുക്കുകയുണ്ടായി. ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്‌തപ്പോൾ തന്നെ ആശുപത്രി അധികൃതർ പറഞ്ഞത് താങ്കൾ മെഡിസെപ്പിൻ്റെ ഉപഭോക്താവാണ് അതുകൊണ്ട് ചികിത്സാ ചിലവ് അവർ തന്നു കൊള്ളും എന്നാണ്. ആശുപത്രി അധികൃതർ ബില്ലും മറ്റ് പോളിസി രേഖകളും ഇൻഷുറൻസ് കമ്പനിക്ക് അയച്ചുകൊടുത്തെ ങ്കിലും അന്നേ ദിവസം രാത്രി 9 മണിക്കാണ് ഇൻഷുറൻസ് കമ്പനി ബില്ലുകൾ നിരസിച്ചു കൊണ്ടുള്ള മെസ്സേജ് ആശുപത്രിക്ക് കിട്ടിയത്. ഹർജികക്ഷിയുടെ കൈവശം ബില്ല് അടയ്ക്കാൻ രൂപാ ഇല്ലാതിരുന്നതുകൊണ്ടും മറ്റാരും കൂട്ടത്തിൽ സഹായിക്കാൻ ഇല്ലാതിരുന്നതുകൊണ്ടും ആശുപത്രിക്കാർ ഹർജി കക്ഷിയെ വീണ്ടും ആശുപത്രിയിൽ അഡ്‌മിറ്റ് ആക്കുകയും 31.07.2023 രാവിലെ 11 ന് ഡിസ്‌ചാർജ് ആക്കുകയും ചെയ്‌തു. രണ്ടാമതും ആശുപത്രിയിൽ കിടന്ന വഴി 8768 രൂപാ കൂടി ഹർജികക്ഷിക്ക് കൊടുക്കേണ്ടതായിട്ട് വന്നു. ഇതു കാരണം ഹർജികക്ഷിക്ക് പണനഷ്‌ടവും മാനസികവിഷമവും ഉണ്ടായി.
അതിനു പരിഹാരം ഉണ്ടാകണം എന്നതാണ് തോമസ് കമ്മീഷനോട് ആവശ്യപ്പെട്ടത്. പരാതി സ്വീകരിച്ച കമ്മീഷൻ ഇരുകക്ഷികൾക്കും കമ്മീഷനിൽ ഹാജരാകാൻ നോട്ടീസ് അയക്കുകയും പ്രതികൾ ഹാജരായി അവരുടെ ഭാഗം തെളിവുകൾ ഹാജരാക്കുകയും ചെയ്‌തു. തെളിവുകളുടെ അടിസ്ഥാനത്തിൽ ഹർജികക്ഷി ചികിത്സനേടിയ ആശുപത്രി ഗവൺമെൻ്റ് എംപാനൽ ചെയ്ത ആശുപത്രിയാണെന്നും ബില്ലുകൾ നിരസിക്കാൻ കാരണം ഹർജികക്ഷി നേരത്തേ പുകവലിക്കാരൻ ആയതു കൊണ്ടാണെന്നും കമ്മിഷന് ബോദ്ധ്യമായി. എന്നാൽ ഹർജികക്ഷി പുകവലിക്കാരൻ ആണെന്നു തെളിയിക്കാനുള ഒരു രേഖയും കമ്മീഷനിൽ ഹാജരാക്കാൻ പ്രതികൾക്ക് കഴിഞ്ഞില്ല. പ്രതികളുടെ ഭാഗം തെളിവിലേക്ക് ഡോക്‌ടർമാരെ ആരെയും വിസ്തരിക്കുന്നതിനും പ്രതികൾ തയ്യാറായില്ല. ഹർജികക്ഷിക്ക് രോഗങ്ങൾ എല്ലാം വന്നത് പുകവലിക്കാരൻ ആയതുകൊണ്ടു മാത്രമാണെന്ന് വിശ്വസിക്കാൻ കമ്മീഷൻ തയ്യാറായില്ല.
മെഡിസെപ്പിൻ്റെ ആനുകുല്യങ്ങൾ എല്ലാം കിട്ടാൻ അർഹതയുള്ള ആശുപത്രിയിലാണ് ഹർജികക്ഷി അഡ്‌മിറ്റ് ആയത്. ഡിസ്‌ചാർജ് ചെയ്‌തതിനുശേഷം ബിൽ അടക്കാൻ മാർഗ്ഗം ഇല്ലാത്തതുകൊണ്ട് വീണ്ടും മൂന്നു ദിവസം കൂടി സീനിയിർ സിറ്റിസൺ ആയ ഹർജികക്ഷിയെ ആശുപത്രിയിൽ അഡ്‌മിറ്റ് ആക്കേണ്ടി വരികയും അഡീഷണൽ ബിൽ കൊടുക്കേണ്ടി വരികയും ചെയ്തത് അന്യായമായ വ്യാപാരതന്ത്രവും സർവ്വീസിലെ പോരായ്മയാണെന്നും കമ്മീഷൻ വിലയിരുത്തി. അതിൻ്റെ അടിസ്ഥാനത്തിൽ പ്രതികൾ രണ്ടുപേരും ചേർന്ന് 47,128 രൂപാ ആശുപത്രി ബില്ലും 25,000 രൂപ നഷ്ടപരിഹാരവും 20,000 രൂപ കോടതി ചിലവും സഹിതം 92,128 രൂപ തോമസിന് നൽകാൻ കമ്മീഷൻ പ്രസിഡൻ്റ് ബേബിച്ചൻ വെച്ചൂച്ചിറയും അംഗമായ നിഷാദ് തങ്കപ്പനും ചേർന്ന് ഉത്തരവിടുകയായിരുന്നു.































