തൊടുപുഴ : കോവിഡ് മാനദണ്ഡം ലംഘിച്ച് ഇടുക്കി മൂന്നാറില്‍ ധ്യാനം നടത്തിയതിന് സിഎസ്ഐ സഭയ്‌ക്കെതിരെ പോലീസ് കേസെടുത്തു. പകര്‍ച്ചവ്യാധി നിയമപ്രകാരമാണ് മൂന്നാര്‍ പോലീസ് കേസെടുത്തിരിക്കുന്നത്. ധ്യാനത്തില്‍ പങ്കെടുത്ത സിഎസ്ഐ സഭാ മോഡറേറ്റര്‍ എ.ധർമരാജ് റസാലം ഉള്‍പ്പെടെയുള്ളവരെ പ്രതിചേര്‍ത്തു.
ഏപ്രില്‍ 13 മുതല്‍ 17 വരെയാണ് കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി മൂന്നാര്‍ സിഎസ്ഐ പള്ളിയില്‍ ധ്യാനം നടത്തിയത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇടുക്കിയില്‍ പൊതുപരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്ന സമയത്തായിരുന്നു ധ്യാനം. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍നിന്നുള്ള 480 വൈദികരാണ് ധ്യാനത്തിനായി മൂന്നാറിലെത്തിയത്.
ധ്യാനത്തിന് ശേഷം ബിഷപ്പ് ഉള്‍പ്പെടെ 80 വൈദികര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ട് വൈദികര്‍ മരിച്ചു. ഇതോടെയാണ് ഗുരുതരാവസ്ഥ പുറത്തറിഞ്ഞത്. നേതൃത്വത്തിനെതിരെ കേസെടുക്കണമെന്ന് ചൂണ്ടിക്കാട്ടി ഒരുവിഭാഗം വിശ്വാസികള്‍ ചീഫ് സെക്രട്ടറിയെ സമീപിച്ചതോടെ സഭ പ്രതിരോധത്തിലായി. മൂന്നാര്‍ തഹസില്‍ദാര്‍ പോലീസിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
മൂന്നാര്‍ പള്ളി ഭാരവാഹികള്‍ക്കെതിരെയും ധ്യാനത്തില്‍ പങ്കെടുത്ത വൈദികര്‍ക്കെതിരെയുമാണ് കേസ്. സിഎസ്ഐ സഭാ മോഡറേറ്റര്‍ എ.ധർമരാജ് റസാലത്തെയും പ്രതി ചേര്‍ത്തു. ധ്യാനത്തിന് ശേഷം തിരിച്ചെത്തിയ വൈദികര്‍ മുന്‍കരുതല്‍ സ്വീകരിക്കാതെ വിശ്വാസികളുമായി അടുത്തിടപഴകിയെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം സ്വദേശിയായ വി.ടി.മോഹനനാണ് ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കിയത്.