തിരുവനന്തപുരം: കേന്ദ്ര സർക്കാരുമായി കരാറൊപ്പിട്ട പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാൻ യുഡിഎഫ് യോഗത്തിൽ തീരുമാനം. എന്നാൽ പദ്ധതി ഏതൊക്കെ സ്കൂളുകളിൽ നടപ്പാക്കണം എന്നത് യുഡിഎഫ് സർക്കാർ വിശദമായി പരിശോധിച്ച് തീരുമാനിക്കുമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരുമായി ധാരണാപത്രത്തിൽ ഒപ്പിട്ടത്. പുതിയ സർക്കാർ അധികാരത്തിൽ വന്ന പശ്ചാത്തലത്തിൽ വിഷയം പരിശോധിക്കുകയും പദ്ധതി നടപ്പിലാക്കേണ്ട സ്കൂളുകളുടെ കാര്യത്തിൽ അന്തിമ തീരുമാനം യുഡിഎഫ് കൈക്കൊള്ളുകയും ചെയ്യുമെന്ന് അടൂർ പ്രകാശ് വ്യക്തമാക്കി. കേന്ദ്രത്തിൽ നിന്ന് ലഭ്യമാകേണ്ട ഫണ്ട് വാങ്ങിയെടുക്കുക സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അടൂർ പ്രകാശ് പറഞ്ഞു.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച് ചർച്ചയുണ്ടായത്. ഇതിന് പുറമെ പുതിയ മദ്യനയം രൂപീകരിക്കുന്നതിനായി പ്രത്യേക ഉപസമിതിയെ നിയോഗിക്കാനും എൽഡിഎഫ് ഭരിക്കുന്ന ബോർഡ്-കോർപറേഷൻ ഭാരവാഹികൾ മാന്യമായി രാജി വെച്ചു ഒഴിയണമെന്നും യുഡിഎഫ് യോഗം ആവശ്യപ്പെട്ടു. പിഎം ശ്രീയുമായി മുന്നോട്ട് പോകാനുള്ള യുഡിഎഫ് സർക്കാരിന്റെ തീരുമാനത്തിന് വിമർശനവുമായി ബിനോയ് വിശ്വം രംഗത്തുവന്നു. യുഡിഎഫ് സർക്കാർ ആർഎസ്എസ് അജണ്ട നടപ്പാക്കുന്നുവെന്നും വിദ്യാഭ്യാസ രംഗത്ത് ആർഎസ്എസ് അജണ്ട നടപ്പാക്കാനുള്ള നീക്കം സിപിഐ അംഗീകരിക്കില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. പ്രതിപക്ഷത്ത് നിന്ന് എതിർത്ത കോൺഗ്രസും ലീഗും നിലപാട് വ്യക്തമാക്കണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.






























