മലപ്പുറം: മലപ്പുറം പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിൽ കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ സിപിഒയ്ക്ക് സസ്‌പെൻഷൻ. പരാതിയുമായി എത്തിയ ആളുടെ മൊബൈൽ ഫോൺ വിട്ടുനൽകുന്നതിനായി കൈക്കൂലി വാങ്ങിയ സിപിഒ വിപിനെയാണ് ജില്ലാ പോലീസ് മേധാവി സസ്‌പെൻഡ് ചെയ്തത്. മൊബൈൽ ഫോൺ വിട്ടുനൽകാൻ ആദ്യം 25,000 രൂപയാണ് ഇയാൾ ആവശ്യപ്പെട്ടതെന്നാണ് പരാതി. തുടർന്ന് വിലപേശലിനൊടുവിൽ തുക 5,000 രൂപയായി കുറയ്ക്കുകയും അതിൽ ഒരു ഭാഗം നേരിട്ടും ബാക്കി തുക ഗൂഗിൾ പേ വഴിയും കൈപ്പറ്റിയതായും അന്വേഷണത്തിൽ കണ്ടെത്തി. പരാതി ലഭിച്ചതിനെ തുടർന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് കൈക്കൂലി വാങ്ങിയതായി വ്യക്തമായത്. തുടർന്ന് അച്ചടക്ക നടപടിയുടെ ഭാഗമായി സിപിഒയെ സസ്‌പെൻഡ് ചെയ്യാൻ ജില്ലാ പോലീസ് മേധാവി ഉത്തരവിടുകയായിരുന്നു.
പെരിന്തല്‍മണ്ണയിലെ സ്പായുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴിയാണ് പോലീസുകാരന്‍ പണം വാങ്ങിയത്. പെരിന്തല്‍മണ്ണ സ്റ്റേഷനില്‍ പരാതിയുമായി എത്തിയ രണ്ടുപേരില്‍ ഒരാളുടെ മൊബൈല്‍ ഫോണ്‍ വിപിന്‍ വാങ്ങിവെക്കുകയായിരുന്നു. മൊബൈല്‍ ഫോണ്‍ തിരിച്ചു തരണമെങ്കില്‍ ഒരാഴ്ച കഴിഞ്ഞിട്ട് വരൂ എന്ന് പറഞ്ഞു. ഒരാഴ്ച കഴിഞ്ഞു ചെന്നപ്പോഴാണ് ഫോണ്‍ വിട്ടുതരാന്‍ 25,000 രൂപ ആവശ്യപ്പെട്ടത്. പിന്നീട് വിലപേശല്‍ നടത്തി 5000 രൂപയിലേക്ക് എത്തി. 2000 രൂപ ആ സമയത്ത് തന്നെ നേരിട്ട് വാങ്ങി. ബാക്കി തുക തൊട്ടടുത്ത ദിവസം തന്നെ നല്‍കണം എന്നായിരുന്നു നിര്‍ദ്ദേശം. പണം നല്‍കാത്തതിനെ തുടര്‍ന്ന് പോലീസുകാരന്‍ പരാതിക്കാരെ ബന്ധപ്പെടുകയും ഗൂഗിള്‍ പേ വഴി പണം നല്‍കണം എന്ന് ആവശ്യപ്പെട്ട് ഒരു നമ്പര്‍ നല്‍കുകയും ചെയ്തു. ആ നമ്പറിലേക്ക് ബാക്കി വരുന്ന 3000 രൂപ ഇയാള്‍ അയച്ചു. പിന്നീട് പരാതിക്കാര്‍ നടത്തിയ അന്വേഷണത്തിലാണ് പണം നല്‍കിയ നമ്പര്‍ പെരിന്തല്‍മണ്ണയിലെ ഒരു സ്പായുടേതാണെന്ന് തിരിച്ചറിഞ്ഞത്.






























