ദില്ലി : ഗോവയിൽ പ്രമോദ് സാവന്ത് തന്നെ മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പിച്ച് ബിജെപി വൃത്തങ്ങൾ. ഇന്ന് വൈകീട്ട് 5 മണിയോടെ ഔദ്യോഗിക പ്രഖ്യാപനം പുറത്തുവരും. കേന്ദ്രനേതാക്കളുടെ യോഗം പനാജിയിൽ ആരംഭിച്ചു. നിയമസഭാ നേതാവ് ആരെന്നതും ഇന്ന് തീരുമാനിക്കും. പ്രഖ്യാപനത്തിന് പിന്നാലെ സർക്കാർ രൂപീകരിക്കാനുള്ള സന്നദ്ധത ഗവർണർ പി.എസ്. ശ്രീധരൻപിള്ളയെ 6 മണിയോടെ അറിയിക്കുമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സദാനന്ദ് ഷെട് താനാവാഡേ പറഞ്ഞു.
സംസ്ഥാനത്തെ ഏറ്റവും സ്വീകര്യനെന്ന നിലയിലും പൊതുസമ്മതിയുടെ കാര്യത്തിലുമാണ് പ്രമോദ് സാവന്തിനെ പാർട്ടി വിശ്വാസത്തിലെടുത്തിരിക്കുന്നത്. ഈ മാസം 23, 25 എന്നീ ദിവസങ്ങളാണ് സത്യപ്രതിജ്ഞയ്‌ക്കായി തീരുമാനിച്ചിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നിരവധി മുതിർന്ന നേതാക്കൾ ഗോവയിലെത്തുമെന്നാണ് അറിയിപ്പ്.
സംസ്ഥാനത്ത് മൂന്നാമതും ഭരണത്തിലെത്തിയ ബിജെപിയ്‌ക്കായി മുൻ ആരോഗ്യമന്ത്രി വിശ്വജിത് റാണെ, ഹിമാചൽ ഹവർണർ ആയിരുന്ന രാജേന്ദ്ര അർലേക്കർ എന്നിവരുടേയും പേരുകൾ സാവന്തിനൊപ്പം പരാമർശിക്കപ്പെട്ടിരുന്നു. ഗോവ നിയമസഭാ തെരഞ്ഞെടുപ്പിൽ 40 ൽ 20 സീറ്റുകൾ നേടിയാണ് ബിജെപി മൂന്നാം തവണയും തുടർഭരണം ഉറപ്പിച്ചത്.






























