ടെഹ്റാൻ : ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാനായി ഔദ്യോഗിക ക്ഷണം ലഭിച്ചതായി പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി പ്രസിഡന്റ് മെഹബൂബ മുഫ്തി. സംസ്കാര ചടങ്ങിൽ പങ്കെടുക്കാനായി ഇറാനിലേക്ക് പോകുമെന്നും അവർ പറഞ്ഞു. ജൂലൈ 6നാണ് സംസ്കാര ചടങ്ങ് നിശ്ചയിച്ചിട്ടുള്ളത്. ഇറാനിലെ പരമോന്നത നേതാവിന്റെ ഓഫിസിലെ രാജ്യാന്തര വിഭാഗത്തിൽനിന്നുമാണ് മുഫ്തിക്ക് ക്ഷണം ലഭിച്ചത്. ഇന്ത്യയിൽനിന്നുള്ള വിശിഷ്ട അതിഥിയായി ചടങ്ങിൽ പങ്കെടുക്കാൻ വരണമെന്നായിരുന്നു ക്ഷണം. ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ മറ്റു രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം ലഭിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ, കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ, കോൺഗ്രസ് നേതാക്കളായ സൽമാൻ ഖുർഷിദ്, പവൻ ഖേര എന്നിവർക്കാണ് ഇറാന്റെ ഔദ്യോഗിക ക്ഷണം ലഭിച്ചത്. എന്നാൽ ഇവർ ചടങ്ങിൽ പങ്കെടുക്കുമോ എന്ന് വ്യക്തമല്ല.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ കഴിഞ്ഞയാഴ്ച ഇറാനിലേക്ക് ക്ഷണിച്ചിരുന്നു. എന്നാൽ മോദിക്ക് പകരം വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരീറ്റ, ബിഹാർ ഗവർണർ ലഫ്റ്റനന്റ് സയ്യിദ് അത്താ ഹസ്നൈനു എന്നിവർ പങ്കെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം. യുഎസുമായുള്ള വെടിനിർത്തലിനു ശേഷം ഇറാൻ നയതന്ത്ര ബന്ധങ്ങൾ ശക്തമാക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയിൽനിന്ന് ഇത്രയും നേതാക്കൾക്ക് ക്ഷണം ലഭിച്ചത്. ചൈന, റഷ്യ, പാക്കിസ്ഥാൻ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കൾക്കും സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണമുണ്ട്.






























