ന്യൂഡൽഹി : സ്കൂൾ വിദ്യാർഥികളുടെ മാനസികാരോഗ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സ്കൂളുകളിൽ മാനസികാരോഗ്യ ഉപദേശകസമിതി രൂപവല്‍കരിക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. ആറു മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിലെ വിദ്യാർഥികളിൽ എൻ.സി.ഇ.ആർ.ടി. നടത്തിയ സർവേ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് നടപടി. പ്രിൻസിപ്പലായിരിക്കണം ഉപദേശക സമിതിയുടെ അധ്യക്ഷൻ. യോഗ പോലുള്ളവ പതിവായി പരിശീലിപ്പിക്കണം. സമ്മർദം ഫലപ്രദമായി കൈകാര്യം ചെയ്യാൻ ഇത് കുട്ടികളെ പ്രാപ്തരാക്കും.
കുട്ടികളിലെ മാനസികാരോഗ്യപ്രശ്നങ്ങൾ നേരത്തേ കണ്ടെത്തുന്നതിനും ഇടപെടുന്നതിനും അധ്യാപകർക്ക് സൈക്കോസോഷ്യൽ പ്രഥമശുശ്രൂഷയിൽ പ്രത്യേക പരിശീലനം നൽകണം. അധ്യാപകരെ സഹായിക്കാൻ അനുബന്ധ പരിചരണക്കാരെയും സജ്ജരാക്കണം. മാനസികമായ പ്രശ്നങ്ങൾ, വേർപിരിയൽ ഉത്കണ്ഠ, ആശയവിനിമയ പ്രശ്നങ്ങൾ, വിഷാദാവസ്ഥ, പെരുമാറ്റ വൈകല്യങ്ങൾ, അമിത ഇന്റര്‍നെറ്റ് ഉപയോഗം, ഹൈപ്പർ ആക്‌റ്റിവിറ്റി, പഠനവൈകല്യങ്ങൾ എന്നിവയുടെ ആദ്യലക്ഷണങ്ങൾ തിരിച്ചറിയാനും അധ്യാപകർക്ക് പരിശീലനം നൽകണം.
ലഹരിവസ്തുക്കളുടെ ഉപയോഗം, സ്വയം ദേഹോപദ്രവമേൽപ്പിക്കൽ, വിഷാദം, ആശങ്കകൾ എന്നിവ തിരിച്ചറിയുന്നതിനും പ്രഥമശുശ്രൂഷ നൽകുന്നതിനും ഓരോ സ്കൂളിനും നിർദിഷ്ടവ്യവസ്ഥ ഉണ്ടായിരിക്കണം. കുട്ടികൾ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യങ്ങൾ തിരിച്ചറിയാൻ വിദ്യാർഥികളെ അധ്യാപകർ ബോധവത്‌കരിക്കണം. അത്തരം വിഷയങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ രക്ഷിതാക്കളുമായും സ്കൂൾ കൗൺസലർമാരുമായും ചർച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കണമെന്നും മന്ത്രാലയം.