തിരുവനന്തപുരം: വകുപ്പുകൾ സംയുക്തമായി നേരത്തെ കർമ്മപദ്ധതി പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇന്നത്തെ അവലോകനത്തിൽ ആരോഗ്യ – മൃഗസംരക്ഷണ വകുപ്പ് മന്ത്രിമാർ പങ്കെടുക്കുന്നില്ല. പേ വിഷബാധയും തെരുവുനായ ആക്രമണവും തടയാനുള്ള കർമ്മപദ്ധതിയിൽ സർക്കാരിന്റെ അവലോകന യോഗം ഇന്ന്. തദ്ദേശവകുപ്പ് മന്ത്രി എം.ബി രാജേഷിന്റെ നേതൃത്വത്തിൽ വൈകിട്ടാണ് ഉന്നതതല യോഗം. ആരോഗ്യ- മൃഗസംരക്ഷണ- തദ്ദേശ വകുപ്പുകൾ ചേർന്ന് പ്രഖ്യാപിച്ച സംയുക്ത കർമ്മപദ്ധതിയും തദ്ദേശ വകുപ്പ് നൽകിയ നിർദേശങ്ങൾ നടപ്പാക്കലുമാണ് പ്രധാന അജണ്ട.
തെരുവുനായകൾക്ക് പ്രത്യേക ഷെൽട്ടർ, സമ്പൂർണ വാക്സിനേഷൻ, വന്ധ്യംകരണം എന്നിവയിൽ വരുന്ന തീരുമാനങ്ങൾ നിർണായകമാണ്. വകുപ്പുകൾ സംയുക്തമായി നേരത്തെ കർമ്മപദ്ധതി പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇന്നത്തെ അവലോകനത്തിൽ ആരോഗ്യ- മൃഗസംരക്ഷണ വകുപ്പ് മന്ത്രിമാർ പങ്കെടുക്കുന്നില്ല. കഴിഞ്ഞ മാസം 23ന് തദ്ദേശവകുപ്പ് പുറത്തിറക്കിയ ഉത്തരവനുസരിച്ച് തെരുവുനായകളെ വന്ധ്യംകരിക്കാനുള്ള പദ്ധതിയുടെ അവലോകനയോഗമാണ് ഇന്ന് നിശ്ചയിച്ചിരുന്നത്. അതിനു ശേഷം 25നാണ് മൂന്ന് വകുപ്പുകള്‍ ചേര്‍ന്നുള്ള കര്‍മ്മപദ്ധതി പ്രഖ്യാപിച്ചത്.
ഏതായാലും ആരോഗ്യ, മൃഗസംരക്ഷണ വകുപ്പ് മന്ത്രിമാര്‍ ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കില്ല. പകരം ഉദ്യോഗസ്ഥര്‍ പങ്കെടുക്കുമെന്നാണ് വിവരം. ഇന്നത്തെ യോഗതീരുമാനവും ഏറെ നിര്‍ണായകമാണ്. തെരുവ്നായകളെ വന്ധ്യംകരിക്കാനുള്ള പദ്ധതിക്ക് ഏറെ വെല്ലുവിളിയുണ്ട്. അംഗീകാരമുള്ള ഏജന്‍സികളുടേയും ആളുകളുടേയും കുറവാണ് പ്രധാന പ്രശ്നം. കുടുംബശ്രീയെ പദ്ധതി ഏല്‍പ്പിക്കാന്‍ അനുമതി ഇല്ലാത്തത് തദ്ദേശ സ്ഥാപനങ്ങള്‍ക്കും തിരിച്ചടിയാണ്.
സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരം ഭീഷണി ഉയര്‍ത്തുന്ന തെരുവ്നായകളെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റാനാണ് തീരുമാനിക്കുന്നതെങ്കില്‍ അതിനുള്ള പ്രായോഗിക തടസ്സങ്ങളും വെല്ലുവിളിയാണ്. വാക്സിനേഷന്‍ നല്‍കുന്നതിനും അംഗീകാരമുള്ള ഏജന്‍സികളുടെ കുറവ് കാലതാമസം സൃഷ്ടിച്ചേക്കും. തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷിന്റെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തിന്റെ തീരുമാനം ഏറെ നിര്‍ണായകമാകും.