കൊല്ലം : കോൺഗ്രസിന്റെ മാഫിയാ രാഷ്ട്രീയത്തിന്റെ രക്തസാക്ഷിയാണ് താനെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ. എൽഡിഎഫിനെ തകർക്കാനായി മലീമസമായ പ്രചാരണങ്ങളാണ് തനിക്കെതിരെ എതിരാളികൾ ഉയർത്തിയത്. തന്നെ വധശ്രമക്കേസിൽ ഉള്‍പ്പെടുത്താൻ പോലും ശ്രമമുണ്ടായി. താൻ പരാജയപ്പെട്ടെങ്കിലും പാർട്ടി വിജയിച്ചതിൽ സംതൃപ്തയാണെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
ബിജെപി വോട്ടുകൾ വാങ്ങിയാണ് കുണ്ടറയിൽ കോൺഗ്രസ് ജയിച്ചത്. പരാജയത്തിൽ ദുഖമില്ല. തീരമേഖലയിലെ തന്റെ പ്രവർത്തനങ്ങൾ ഇടതുമുന്നണിക്ക് നേട്ടമായി. തീര മേഖലയിലെ എല്ലാ മണ്ഡലങ്ങളും വിജയിച്ചു. പാര്‍ട്ടിക്കെതിരെ ഉയര്‍ന്ന വിവാദങ്ങള്‍ക്ക് തിരിച്ചടി കൂടിയാണ് ഈ മണ്ഡലങ്ങളിലേ എല്‍ഡിഎഫ് വിജയമെന്നും മന്ത്രി പറഞ്ഞു. കുണ്ടറയിലെ അപ്രതീക്ഷിത പരാജയത്തെപ്പറ്റി സംസാരിക്കുകയായിരുന്നു മേഴ്സിക്കുട്ടിയമ്മ.