ന്യൂഡല്‍ഹി: ഡീപ്‌ഫേക്ക് ഉള്ളടക്കങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ ഉള്ളടക്കങ്ങളിലും സാങ്കേതിക പിഴവുകളിലുമാണ് സക്കര്‍ബര്‍ഗിന്റെ ക്ഷമാപണം. കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്.ഐടി സെക്രട്ടറിയും മെറ്റാ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ വിഷയം ചർച്ച ചെയ്‌തെന്നും ഖേദം പ്രക്ടിപ്പിച്ചെന്നുമാണ് വിവരം. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന തരത്തിലുള്ള എല്ലാ പരസ്യങ്ങളും ഉള്ളടക്കങ്ങളും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഐടി മന്ത്രാലയം മെറ്റയ്ക്ക് നോട്ടീസ് അയച്ചിരുന്നു.
പിന്നാലെ ഇന്‍സ്റ്റഗ്രാം പരസ്യങ്ങള്‍ വഴി മെറ്റയുടെ നയങ്ങള്‍ക്ക് വിരുദ്ധമായി കുട്ടികളെ ചൂഷണം ചെയ്യുന്ന തരത്തിലുള്ള ഉള്ളടക്കങ്ങള്‍ പ്രചരിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും മെറ്റ അറിയിച്ചിരുന്നു. ഇത്തരം ചൂഷണങ്ങള്‍ പ്ലാറ്റ്‌ഫോമില്‍ അനുവദിക്കില്ലെന്നും ഉള്ളടക്കങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നുമായിരുന്നു മെറ്റയുടെ വിശദീകരണം. എന്നാല്‍ മനപൂര്‍വം കുട്ടികളെ ചൂഷണം ചെയ്യുന്ന തരത്തിലുള്ള ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും മെറ്റ പറഞ്ഞിരുന്നു.




























