കൊച്ചി: മെട്രോ സര്‍വീസ് എട്ടാം വര്‍ഷത്തിലേക്ക്. 2017 ജൂണ്‍ 17 ന് ആരംഭിച്ച മെട്രോ സര്‍വ്വീസാണ് വിജയകരമായ എട്ടാം വര്‍ഷം പൂര്‍ത്തിയാക്കുന്നത്. കൊച്ചിയില്‍ വിജയകരമായി മെട്രോ റെയിലും വാട്ടര്‍ മെട്രോയും സ്ഥാപിച്ച് ഇന്ന് തിരുവനന്തപുരത്തും കോഴിക്കോട്ടും അത് ആവര്‍ത്തിക്കാനൊരുങ്ങുകയാണെന്നും കെഎംആര്‍എൽ വാര്‍ത്താക്കുറിപ്പിൽ പറഞ്ഞു. വാട്ടര്‍ മെട്രോയുടെ കാര്യത്തിൽ രാജ്യത്തെ 21 കേന്ദ്രങ്ങളില്‍ വാട്ടര്‍മെട്രോ സേവനം ആരംഭിക്കാനുള്ള സാധ്യത പഠനം നടത്തുകയാണ്. കേരളത്തില്‍ ആരംഭിച്ച സ്ഥാപനം ഇന്ന് സുസ്ഥിര, നഗര ഗതാഗത വികസന രംഗത്തെ ദേശീയ ബ്രാന്‍ഡായി വളര്‍ന്നിരിക്കുകയാണ്.
ഫസ്റ്റ് മൈല്‍ ലാസ്റ്റ്‌മൈല്‍ കണക്ടിവിറ്റിയുടെ കാര്യത്തിലും കൊച്ചി മെട്രോ ബഹുദൂരം മുന്നിലാണ്. സ്വന്തമായി വാങ്ങിയ 15 ബസുകളുമായി നഗരത്തിലെ പല കേന്ദ്രങ്ങളിലേക്കും മെട്രോ സേവനം വിപൂലീകരിച്ചു. വൈറ്റിലയില്‍ നിന്നും തൃപ്പൂണിത്തുറ നിന്നും ഇ ഫീഡര്‍ ബസ് ഇന്‍ഫോപാര്‍ക്കിലേക്ക് ആരംഭിച്ചതോടെ മെട്രോ സര്‍ക്കുലര്‍ യാത്രയ്ക്കും സാധ്യത തെളിഞ്ഞിരിക്കുകയാണ്. സൈക്കിള്‍, ഓട്ടോറിക്ഷ നെറ്റ് വര്‍ക്കുകളിലൂടെയും നഗര പ്രാന്തപ്രദേശങ്ങളിലുള്ളവരെയും മെട്രോ ട്രെയിനുമായി ബന്ധിപ്പിക്കുന്നുണ്ട്. ഹൈക്കോര്‍ട്ട് നിന്ന് തേവരെ വരെയുള്ള റൂട്ടില്‍ എലിവേറ്റഡ് ട്രാം സര്‍വ്വീസിനുള്ള സാധ്യത പഠനത്തിനും കെ.എം.ആര്‍.എല്‍ ഒരുങ്ങുന്നു.





























