തിരുവനന്തപുരം: മഹാത്മാഗാന്ധി സര്‍വകലാശാല സെനറ്റിലേക്ക് ആര്‍എസ്എസ്-ബിജെപി പശ്ചാത്തലമുള്ളവരെ ഗവര്‍ണര്‍ നാമനിര്‍ദ്ദേശം ചെയ്തതിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ യു ജനീഷ് കുമാര്‍ എംഎല്‍എ. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണിന്റെ പരാമര്‍ശത്തെ വിമര്‍ശിച്ചുകൊണ്ട് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ജനീഷിന്റെ പ്രതികരണം. ഗവര്‍ണറുടെ ഓഫീസില്‍ നിന്ന് എഴുതി കൊടുത്ത് വിടുന്നത് ‘വാ തൊടാതെ’ വിഴുങ്ങലല്ല ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ പണിയെന്ന് ജനീഷ് കുമാർ വിമർശിച്ചു.
എംജി സെനറ്റിലേക്ക് ഗവര്‍ണര്‍ തിരുകി കയറ്റിയിരിക്കുന്നത് ഒന്നും രണ്ടുമല്ല 19 സംഘപരിവാര്‍ അനുകൂലികളെയാണ്.
ശാഖകളില്‍ കുറുവടി കറക്കാന്‍ മാത്രം വിദഗ്ധരായവര്‍ പോലും കൂട്ടത്തിലുണ്ട്. 30 അംഗങ്ങളില്‍ 19 പേരും സംഘപരിവാറുകാരാണെന്നും ജനീഷ് ആരോപിച്ചു. സെനറ്റ് നിയമനത്തില്‍ എതിര്‍പ്പിന്റെ ഒരു ശബ്ദം പോലും ഉയര്‍ത്താതെയാണ് യുഡിഎഫ് സര്‍ക്കാര്‍ ഗവര്‍ണറുടെ യൂണിവേഴ്സിറ്റി കാവിവത്ക്കരണത്തെ അംഗീകരിച്ച് കൊടുത്തത്. ഏതോ ഡീലിന്റെ ഭാഗമായി, ആരോ എഴുതിയ തിരക്കഥകള്‍ക്ക് അനുസരിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കാര്യങ്ങള്‍ വേഗത്തില്‍ നടപ്പിലാവുന്നുണ്ടെന്നും എംഎല്‍എ ആരോപിച്ചു.കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ കാവി പുതപ്പിച്ചപ്പോള്‍, ‘അത് കയ്യും കെട്ടി കണ്ട് കൊണ്ട് നിന്ന, എതിര്‍ക്കാതിരുന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി’യെന്ന് കാലം റോജി എം ജോണിനെ അടയാളപ്പെടുത്തുമെന്നും കെ യു ജനീഷ് കുമാര്‍ കുറിച്ചു.





























