കോഴിക്കോട്: മൃതദേഹങ്ങൾ കീറിമുറിക്കാതെ തന്നെ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ മരണകാരണം കണ്ടെത്താനാകുന്ന ‘വെർച്വൽ ഓട്ടോപ്‌സി’ (Virtual Autopsy) സംവിധാനം സംസ്ഥാനത്ത് ആദ്യമായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ സ്ഥാപിക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ പറഞ്ഞു. കായകൽപം സംസ്ഥാനതല ഉദ്ഘാടന വേദിയിൽ ഷാഫി പറമ്പിൽ എംപി ഇക്കാര്യം ആവശ്യപ്പെട്ട് പ്രസംഗിച്ചതിനു പിന്നാലെയാണ് മന്ത്രി ഈ പദ്ധതി നടപ്പാക്കുമെന്നു പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് ഒട്ടാകെ ഇത് നടപ്പാക്കാൻ മുപ്പതു കോടിയോളം രൂപ ചെലവു വരും. ജനപ്രതിനിധികളുമായി ചർച്ച ചെയ്ത് ഈ സൗകര്യം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വടകര മേഖലയിൽ പോലീസ് സർജന്റെ തസ്തിക ഒഴിഞ്ഞുകിടക്കുന്നതിനാൽ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകേണ്ടി വരുന്നതും ബന്ധുക്കൾ മണിക്കൂറുകളോളം അവിടെ കാത്തിരിക്കേണ്ടി വരുന്നതും
ഇരട്ടി വേദനയുണ്ടാക്കുന്ന കാര്യമാണെന്നാണ് ഷാഫി പറമ്പിൽ വിശദീകരിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ നാലരക്കോടി രൂപയ്ക്ക് വിർച്വൽ ഓട്ടോപ്‌സി സംവിധാനം കൊണ്ടു വരാനാവും. ഇതിനായി ജില്ലയിലെ ജനപ്രതിനിധികൾ തങ്ങളുടെ ഫണ്ടിൽനിന്ന് ചെറിയൊരു തുക വീതം ഈ പദ്ധതിക്കായി നീക്കി വയ്ക്കാമെന്നും ഷാഫി പറഞ്ഞു. ഇതിനു മറുപടിയായാണ് മന്ത്രി കെ.മുരളീധരൻ സംസ്‌ഥാനത്ത് വിർച്വൽ ഓട്ടോപ്‌സി സംവിധാനം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചത്
അതോടൊപ്പം കെട്ടിടങ്ങൾ, ഉപകരണങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ കുറവ് എന്നിവ പരിശോധിക്കും. രോഗികളെ നിലത്ത് കിടത്തുന്ന സാഹചര്യം ഒഴിവാക്കും. കിഫ്ബി പദ്ധതികളിൽ നിലവിൽ പണി നടക്കുന്നവ പൂർത്തിയാക്കും. എന്നാൽ പുതിയ പദ്ധതികൾ തുടങ്ങുന്നതു നയപരമായി കൂടിയാലോചിച്ചു മാത്രമേ തീരുമാനം എടുക്കൂ. ജീവനക്കാരുടെ സ്‌ഥലം മാറ്റങ്ങൾ ഭരണപരമായ നടപടിയാണ്. ഇത് ആർക്കുമെതിരെയുള്ള അച്ചടക്ക നടപടിയല്ല. പത്തു വർഷത്തിനു ശേഷം പുതിയ സംവിധാനം വരുമ്പോൾ ഈ സിസ്റ്റത്തോടു സഹകരിക്കണം. ജീവനക്കാരെ വകുപ്പ് സംരക്ഷിക്കുമെന്നും മന്ത്രി ഉറപ്പുനൽകി.
എന്താണ് വെർച്വൽ ഓട്ടോപ്‌സി
മൃതദേഹം പരമ്പരാഗത രീതിയിൽ കത്തിയും കത്രികയും ഉപയോഗിച്ച് കീറിമുറിക്കാതെ തന്നെ, അത്യാധുനിക ഡിജിറ്റൽ സ്കാനിങ് സാങ്കേതികവിദ്യയുടെ സഹായത്തോടെ മരണകാരണം കണ്ടെത്തുന്ന ഏറ്റവും ആധുനികമായ ഫോറൻസിക് പരിശോധനാ രീതിയാണ് വെർച്വൽ ഓട്ടോപ്‌സി അഥവാ ഡിജിറ്റൽ പോസ്റ്റ്മോർട്ടം. ഈ സംവിധാനത്തിൽ മൃതദേഹത്തെ പൂർണ്ണമായി സി.ടി (CT), എം.ആർ.ഐ (MRI) സ്കാനിങ്ങുകൾക്ക് വിധേയമാക്കുകയും, അതിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ പ്രത്യേക കമ്പ്യൂട്ടർ സോഫ്റ്റ്‌വെയറുകളുടെ സഹായത്തോടെ ശരീരത്തിന്റെ കൃത്യമായ ഒരു 3D ഡിജിറ്റൽ രൂപമാക്കി മാറ്റുകയുമാണ് ചെയ്യുന്നത്.
ഫോറൻസിക് സർജന്മാർക്ക് ഈ ഡിജിറ്റൽ ഇമേജ് കമ്പ്യൂട്ടർ സ്ക്രീനിൽ പരിശോധിച്ച് അസ്ഥികളിലെ സൂക്ഷ്മമായ പൊട്ടലുകൾ, ആന്തരിക രക്തസ്രാവം, ശരീരത്തിനുള്ളിൽ തുളച്ചുകയറിയ വസ്തുക്കളുടെ കൃത്യമായ സ്ഥാനം എന്നിവ സാധാരണ പോസ്റ്റ്മോർട്ടത്തേക്കാൾ വേഗത്തിലും കൃത്യതയോടും കൂടി കണ്ടെത്താൻ സാധിക്കും. സാധാരണ രീതിയിൽ മണിക്കൂറുകൾ നീളുന്ന പ്രക്രിയകൾക്ക് പകരം വെറും 30 മിനിറ്റുകൊണ്ട് ഇതിന്റെ ഫലം ലഭ്യമാകുമെന്നതിനാൽ പ്രിയപ്പെട്ടവരുടെ മരണവേദനയിൽ നിൽക്കുന്ന ബന്ധുക്കൾക്ക് ഭൗതികശരീരം വിട്ടുകിട്ടാനുള്ള കാത്തിരിപ്പ് ഒഴിവാക്കാം.
മൃതദേഹത്തിന് കേടുപാടുകൾ സംഭവിക്കാത്തതിനാൽ ബന്ധുക്കൾക്ക് ഇത് വലിയൊരു മാനസികാശ്വാസം നൽകുന്നു എന്ന് മാത്രമല്ല, എയ്‌ഡ്‌സ് അല്ലെങ്കിൽ മറ്റ് പകർച്ചവ്യാധികളുള്ള മൃതദേഹങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ഡോക്ടർമാർക്കുണ്ടാകുന്ന ആരോഗ്യപരമായ റിസ്ക് ഇത് പൂർണ്ണമായി ഇല്ലാതാക്കുകയും ചെയ്യുന്നു. കൂടാതെ, ഈ ഡിജിറ്റൽ വിവരങ്ങൾ എക്കാലവും കമ്പ്യൂട്ടറിൽ സൂക്ഷിച്ചുവെക്കാൻ കഴിയുമെന്നതിനാൽ ഭാവിയിൽ കേസുകളിൽ പുനരന്വേഷണം ആവശ്യമായി വന്നാൽ മൃതദേഹം പുറത്തെടുക്കാതെ തന്നെ ഈ ഡാറ്റ വീണ്ടും പരിശോധിച്ച് കൃത്യമായ തെളിവുകൾ കണ്ടെത്താനും വെർച്വൽ ഓട്ടോപ്‌സിയിലൂടെ സാധ്യമാകും.































