ടെഹ്‌റാൻ/വാഷിംഗ്ടൺ: പശ്ചിമേഷ്യ വീണ്ടും യുദ്ധത്തിലേക്ക്. ഹോർമുസ് കടലിടുക്ക് കടക്കാൻ ശ്രമിച്ച ഇറാന്റെ ചരക്കുകപ്പൽ അമേരിക്കൻ സൈന്യം ആക്രമിച്ചതോടെയാണ് മേഖലയിൽ സംഘർഷ സാഹചര്യം മൂർച്ഛിച്ചത്. വെടിനിർത്തൽ കരാർ ലംഘിച്ച അമേരിക്കയ്ക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് പ്രഖ്യാപിച്ച ഇറാൻ, യുദ്ധത്തിന് സജ്ജമാണെന്ന് വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിലൂടെ നീങ്ങിയ ഇറാന്റെ ചരക്കുകപ്പലിന്റെ എൻജിൻ റൂം തകർത്ത യുഎസ് സൈന്യം കപ്പൽ കസ്റ്റഡിയിലെടുത്തു. കപ്പലിൽ വിശദമായ പരിശോധന നടത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. ഇറാന്റെ തുറമുഖങ്ങൾ ലക്ഷ്യമാക്കി യുഎസ് പടക്കപ്പലുകൾ കടലിൽ നിലയുറപ്പിച്ചിരിക്കുകയാണ്. അമേരിക്കയുടേത് വെിനിർത്തൽ കരാർ ലംഘനമാണെന്ന് ആരോപിച്ച ഇറാൻ, സമാധാന ചർച്ചകളിൽ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചു.
ഹോർമുസ് കടലിടുക്കിൽ കർശന നിയന്ത്രണം ഏർപ്പെടുത്താൻ ഇറാൻ നിയമനിർമ്മാണത്തിന് ഒരുങ്ങുകയാണ്. ഇതിനായി ഇറാൻ പാർലമെന്റ് പ്രത്യേക ബിൽ തയ്യാറാക്കിയതായാണ് സൂചന. പുതിയ നിയമം നടപ്പിലായാൽ ഇസ്രായേൽ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെയുള്ള പ്രവേശനം പൂർണ്ണമായും നിരോധിക്കും. ശത്രുരാജ്യങ്ങളുടെ കപ്പലുകൾക്ക് കടലിടുക്ക് കടക്കാൻ ഇറാന്റെ ദേശീയ സുരക്ഷാ കൗൺസിലിന്റെ പ്രത്യേക അനുമതി നിർബന്ധമാക്കും. ഇറാനെ ആക്രമിച്ച രാജ്യങ്ങളിൽ നിന്ന് അർഹമായ നഷ്ടപരിഹാരം ലഭിക്കുന്നത് വരെ അവരുടെ കപ്പലുകൾ കടത്തിവിടില്ല.





























