ഇടുക്കി: തൂക്കുപാലത്തിന് സമീപം ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. രാമക്കൽമേട് സ്വദേശിയും തൂക്കുപാലത്തെ വ്യാപാരിയുമായ ജയലാൽ (40) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 10 മണിയോടുകൂടിയാണ് നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. രാമക്കൽമേട് ബാലൻപിള്ള സിറ്റി ഭാഗത്തുനിന്നും ബൈക്കിൽ വരികയായിരുന്നു ജയലാൽ. തൂക്കുപാലം ഭാഗത്തുവെച്ച് നിയന്ത്രണം വിട്ട ബൈക്ക് എതിരെ വന്ന ഓട്ടോറിക്ഷയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ജയലാലിന് ഗുരുതരമായി പരിക്കേറ്റു.
അപകടം നടന്ന ഉടൻതന്നെ സമീപത്തുണ്ടായിരുന്ന നാട്ടുകാർ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തി. ജയലാലിനെ ആദ്യം തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിലും, നില ഗുരുതരമായതിനാൽ ഉടൻ തന്നെ കട്ടപ്പനയിലെ വിദഗ്ധ ചികിത്സാ സൗകര്യമുള്ള ആശുപത്രിയിലേക്കും മാറ്റി. എന്നാൽ ഇവിടെ എത്തുന്നതിന് മുൻപേ തന്നെ മരണം സംഭവിക്കുകയായിരുന്നു. തൂക്കുപാലം ടൗണിൽ വ്യാപാര സ്ഥാപനം നടത്തിവരികയായിരുന്നു ജയലാൽ. പ്രദേശത്തെ സാമൂഹിക-വ്യാപാര രംഗങ്ങളിൽ സജീവമായിരുന്ന അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം സുഹൃത്തുക്കൾക്കും വ്യാപാരികൾക്കും വലിയ ആഘാതമായി. മൃതദേഹം ഇപ്പോൾ കട്ടപ്പനയിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.





























