തിരുവനന്തപുരം : അടിസ്ഥാനസൗകര്യം പോലുമില്ലാത്ത സ്ഥലത്ത് ജാർഖണ്ഡിൽ നിന്നെത്തിയ തൊഴിലാളികളെ ക്വാറന്റൈനിലാക്കിയെന്ന് ആക്ഷേപം. കാഞ്ഞിരക്കുളം കല്ലുവിളയിലാണ് സംഭവം. ഇതിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി.
ജാർഖണ്ഡ് സ്വദേശികളായ തൊഴിലാളികളെ ഇവർ നേരത്തെ താമസിച്ചിരുന്ന കണ്ടെയ്നറിൽ തന്നെ ക്വാറന്റൈൻ ചെയ്യാനാണ് പഞ്ചായത്തിന്റെ തീരുമാനം. പൊട്ടിപ്പൊളിഞ്ഞ ഈ കണ്ടെയ്നറിൽ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലെന്നാണ് നാട്ടുകാർ പറയുന്നത്. തൊഴിലാളികൾക്ക് സുരക്ഷിതമായ ക്വാറന്റൈൻ സംവിധാനം ഒരുക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
കാരോട് ബൈപ്പാസിന്റെ പണി പുനരാരംഭിക്കുന്നതിനാണ് 60 തൊഴിലാളികളെ ജാർഖണ്ഡിൽ നിന്ന് തിരികെക്കൊണ്ടുവന്നത്. കാഞ്ഞിരംകുളം പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടില്ലെന്നും നാട്ടുകാർക്ക് പരാതിയുണ്ട്.