കൊല്ലം : പ്രകൃതി സംരക്ഷണത്തിനും പ്ലാസ്റ്റിക്കിന്റെ പുനരുപയോഗം പ്രോത്സാഹിപ്പിക്കാനുമായി വ്യത്യസ്ത പ്രചാരണ മാർഗവുമായി മിൽമ. പാക്കറ്റ് പാലിന്റെ കവർ മുറിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യമാണു മിൽമ പൊതുജനങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തുന്നത്. ഇനി മുതൽ മിൽമ പാൽ പാക്കറ്റ് കഷ്ണം വേർപെട്ടു പോകാതെയാണു മുറിക്കേണ്ടത്. എന്നാൽ മാത്രമെ ഉപയോഗ്യശൂന്യമായ പാക്കറ്റുകൾ പ്രകൃതിക്കു ദോഷംവരാതെ പൂർണമായി റീസൈക്കിൾ ചെയ്യാൻ കഴിയൂ. ഓർക്കുക പാക്കറ്റ് ശരിയായി മുറിച്ചില്ലെങ്കിൽ വേർപെട്ടു പോവുന്ന പ്ലാസ്റ്റിക് കഷ്ണങ്ങൾ ആയിരം വർഷം കഴിഞ്ഞാലും മണ്ണിൽ ദ്രവിക്കാതെ കിടക്കും.
ശരിയായി മുറിച്ച് ഇനി എല്ലാ ദിവസവും പ്രകൃതിയെ സംരക്ഷിക്കാമെന്നും മിൽമ ഓർമിപ്പിക്കുന്നു. പാൽ, തൈര്, സംഭാരം എന്നിവ അടക്കം പ്രതിദിനം 33 ലക്ഷം കവറുകളാണു സംസ്ഥാനത്ത് മിൽമ പുറത്തിറക്കുന്നത്. 53 മൈക്രോൺ വിർജിൻ പ്ലാസ്റ്റിക് കവറുകളിലാണ് മിൽമ പാൽ എത്തിക്കുന്നത്. 53 മൈക്രോണുള്ളതു കൊണ്ടുതന്നെ പുനരുപയോഗിക്കാനായി എളുപ്പവുമാണ്. പ്ലാസ്റ്റിക് കവറുകൾ ശേഖരിച്ചു പുനരുപയോഗത്തിനു നൽകാനായി ക്ലീൻ കേരള കമ്പനിയുമായി മിൽമ കരാറുണ്ടാക്കി. കോവിഡിനെ തുടർന്നുണ്ടായ പ്രതിസന്ധിയിൽ പദ്ധതി നിലച്ചു. എങ്കിലും കൂടുതൽ ഊർജിതമായി പ്രചാരണവും ബോധവൽക്കരണവും മുന്നോട്ടു കൊണ്ടു പോകാനാണു മിൽമയുടെ തീരുമാനം.