പത്തനംതിട്ട : അമൃത് 2.0 പദ്ധതിയിൽ പത്തനംതിട്ട നഗരസഭ പതിനാലാം വാർഡിൽ നിർമ്മിച്ച മിനി പാർക്ക് 25 ശനി വൈകുന്നേരം നാലുമണിക്ക് നഗരസഭ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്യും. വാർഡ് കൗൺസിലർ അഷറഫ് എ അധ്യക്ഷത വഹിക്കും. മുൻപ് അമൃത് പദ്ധതിയിൽ 56 ലക്ഷം രൂപ ചിലവിൽ പൂർത്തീകരിച്ച മണ്ണുങ്കൽ കുടിവെള്ള പദ്ധതിക്ക് അനുബന്ധമായാണ് മിനി പാർക്ക് നിർമ്മിച്ചിട്ടുള്ളത്. പ്രദേശവാസികളുടെ വിശ്രമത്തിനും വിനോദത്തിനുമായാണ് പാർക്ക് രൂപകൽപ്പന ചെയ്തത്. കാര്യക്ഷമമായ ജലവിതരണത്തിനായി നഗരസഭാ ഫണ്ട് ഉപയോഗിച്ച് പുതിയതായി നിർമ്മിച്ച വാട്ടർ ഫിൽറ്ററും നാടിന് സമർപ്പിക്കും. നവീകരിച്ച അങ്കണവാടിയുടെയും സാംസ്‌കാരിക കേന്ദ്രത്തിൻ്റെയും ഉദ്ഘാടനവും നടക്കും.
അങ്കണവാടി നവീകരണത്തിനും ഫിൽറ്റർ നിർമ്മാണത്തിനുമായി നഗരസഭയുടെ തനത് ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ ചെലവഴിച്ചു. സാംസ്‌കാരിക കേന്ദ്രത്തിന് അന്തരിച്ച മുൻ കൗൺസിലർ വി എ ഷാജഹാൻ്റെ പേര് നൽകും. നഗരത്തിലെ വിവിധ പദ്ധതികൾക്കായി അമൃതിൽ 30 കോടി രൂപയാണ് ചില വിടുന്നത്. ജില്ലാ ആസ്ഥാനത്ത് 24 മണിക്കൂറും കുടിവെള്ളം എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. 28.50 കോടി രൂപ ചിലവിൽ നടപ്പാക്കുന്ന സമ്പൂർണ്ണ കുടിവെള്ള പദ്ധതിയിൽ ഉയർന്ന പ്രദേശങ്ങളിൽ ജല ലഭ്യത ഉറപ്പാക്കാൻ ബൂസ്റ്റർ സംവിധാനം ഉപയോഗിച്ച് ജലസംഭരണികൾ നിർമ്മിക്കുന്നതിനുള്ള 8.5 കോടി രൂപയുടെ കരാറിന് കഴിഞ്ഞദിവസം അംഗീകാരം ലഭിച്ചിരുന്നു.
ജലസ്രോതസ്സുകളുടെ പുനരുജ്ജീവനത്തിനായി അമൃത് 2.0 പദ്ധതിയിൽ അനുവദിച്ച 80 ലക്ഷം രൂപ ഉപയോഗിച്ച് സുബല പാർക്കിൻ്റെ നിർമാണ പ്രവർത്തികൾ നഗരസഭ ആരംഭിച്ചു. നഗര ജീവിതത്തിന്റെ സൗകര്യങ്ങൾ എല്ലാവർക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതികൾ നടപ്പാക്കിയതെന്നും മാസ്റ്റർ പ്ലാനിൻ്റെ ഭാഗമായി ഇത്തരം പ്രവർത്തനങ്ങൾ ഗരത്തിൻ്റെ എല്ലാ പ്രദേശങ്ങളിലും പ്രാവർത്തികമാക്കുമെന്നും നഗരസഭാ ചെയർമാൻ പറഞ്ഞു.






























