ന്യൂഡൽഹി : തൊഴിലാളി സമരം അക്രമാസക്തമായതിന് പിന്നാലെ മിനിമം വേതന നിരക്ക് വർദ്ധിപ്പിച്ച് ഉത്തർപ്രദേശ് സർക്കാർ നിയമിച്ച ഉന്നത അധികാര സമിതി. തൊഴിലാളികളുടെ വേതനം 2500 മുതൽ 3000 രൂപ വരെ കൂട്ടി. സംഘർഷത്തിൽ പങ്കെടുത്ത 300 പേരെ പോലീസ് കസ്റ്റഡയിൽ എടുത്തു. പ്രതിഷേധത്തിന് പിന്നിൽ അരാജകവാദം പടർത്താൻ ആഗ്രഹിച്ച സംഘടനകളെന്ന് യുപി തൊഴിൽ മന്ത്രി ആരോപിച്ചു. അവിദഗ്ധ തൊഴിലാളികൾക്ക് വേതനത്തിൽ 35 ശതമാനത്തിൻ്റെ വർദ്ദനവ് വരുത്തി ഹരിയാന സർക്കാർ ഉത്തരവ് ഇറക്കിയതിന് പിന്നാലെയാണ് ഉത്തർപ്രദേശിലെ നോയിഡയിലും പ്രതിഷേധവുമായി തൊഴിലാളികൾ തെരുവിലിറങ്ങിയത്. സമാന ജോലി ചെയ്യുന്ന ഹരിയാനയിലുള്ളവർക്ക് കൂടുതൽ മെച്ചപ്പെട്ട ശമ്പളം ലഭിക്കുമ്പോൾ എന്തുകൊണ്ട് യുപിയിലെ കമ്പനികൾ ഇത് നൽകുന്നില്ലെന്നാണ് കരാർ തൊഴിലാളികൾ ഉന്നയിച്ച ചോദ്യം.
ശബള വർദ്ധനവിന് പുറമേ ബോണസ്, പ്രതിവാര അവധി, ഓവർടൈം അലവൻസ്, സമയബന്ധിത ശമ്പളം, പരാതി പരിഹാര സെൽ തുടങ്ങിയ ആവശ്യങ്ങളും പ്രതിഷേധക്കാർ ഉന്നയിച്ചിരുന്നു. നോയിഡ ഫെയ്സ് 2 വിലെ വിവിധ ഫാക്ടറികളിൽ നിന്നുള്ള ഏകദേശം 42000 ത്തോളം തൊഴിലാളികൾ സംഘടിച്ച് ഇറങ്ങിയതോടെ ഇവരെ നിയന്ത്രിക്കാൻ ഫാക്ടറികളിലെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ല. പോലീസ് എത്തിയെങ്കിലും അക്രമാസക്തരായ തൊഴിലാളികൾ പോലീസ് വാഹനങ്ങൾക്കടക്കം തീയിട്ടു. പോലീസിനും കമ്പനികൾക്കും നേരെ കല്ലെറിഞ്ഞ പ്രതിഷേധക്കാരെ കണ്ണീർ വാതകം പ്രയോഗിച്ചും ലാത്തിച്ചാർജ്ജിലൂടെയും ആണ് പോലീസ് നിയന്ത്രിച്ചത്.






























