കോട്ടയം : രാഷ്ട്രീയ നിലപാടുകളുടെ പേരിൽ ദീപിക പത്രത്തിനെതിരെ വിമർശനമുന്നയിച്ച ബിജെപി നേതാക്കളായ പി.സി. ജോർജിനും ഷോൺ ജോർജിനുമെതിരെ ദീപിക മാനേജിങ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ട്. ദീപികയുടെ 140-ാം വാർഷികത്തോടനുബന്ധിച്ച് കോട്ടയത്ത് സംഘടിപ്പിച്ച സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആരെയും ഭയപ്പെടാതെയും നിലപാടുകളിൽ അണുവിട മാറ്റം വരുത്താതെയും പത്രം മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. അഭിപ്രായസ്വാതന്ത്ര്യം ആരുടെ മുന്നിലും അടിയറവ് വയ്ക്കില്ലെന്നും പത്രത്തിന്റെ മുഖപ്രസംഗങ്ങൾ പരിശോധിച്ചാൽ ആർക്കും അത് വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. ദൈവത്തെ അല്ലാതെ മറ്റാരെയും ഭയപ്പെടേണ്ട സാഹചര്യം ദീപികയ്ക്കില്ലെന്ന് അദ്ദേഹം വേദിയിൽ പ്രഖ്യാപിച്ചു.
ബിജെപിക്ക് വോട്ട് ചെയ്യരുത് എന്ന ആഹ്വാനമുള്ള ദീപികയിലെ തെരഞ്ഞെടുപ്പ് ദിനത്തെ പ്രതികരണമാണ് ഷോണിനെ ചൊടിപ്പിച്ചത്. തുടർന്ന് ഷോൺ ജോർജ് നടത്തിയ വിമർശനങ്ങൾക്ക് മറുപടിയായാണ് ദീപിക എംഡിയുടെ ഈ വിശദീകരണം. ദീപികയിലെ ചില നിക്ഷേപകർ വാർത്തകളെ സ്വാധീനിക്കുന്നുണ്ടെന്നും സഭയുടെ മക്കൾക്ക് അത് അറിയാൻ അവകാശമുണ്ടെന്നും ഷോൺ ജോർജ് ആരോപിച്ചിരുന്നു. സഭയുടെ പേരിൽ യുഡിഎഫിന് വേണ്ടി വിടുപണി ചെയ്യുകയാണ് പത്രമെന്നായിരുന്നു ഷോണിന്റെ പ്രധാന ആക്ഷേപം.
വിവാദങ്ങൾക്കിടെ ദീപികയുടെ വാർഷിക ചടങ്ങിൽ നിന്ന് ബിജെപി പ്രതിനിധികൾ വിട്ടുനിന്നത് ശ്രദ്ധേയമായി. ബിജെപി സെൻട്രൽ സോൺ പ്രസിഡന്റ് എൻ. ഹരിയുടെ പേര് പരിപാടിയുടെ നോട്ടിസിലുണ്ടായിരുന്നെങ്കിലും അദ്ദേഹം പങ്കെടുത്തില്ല. എന്നാൽ താൻ സ്ഥലത്തില്ലാത്തതിനാലാണ് വരാൻ കഴിയാതിരുന്നതെന്നാണ് എൻ. ഹരിയുടെ വിശദീകരണം.






























