ഇടുക്കി: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ അടിയന്തിര നിർദേശം നൽകി മന്ത്രി അനൂപ് ജേക്കബ്. ഇടുക്കി ജില്ലയിൽ മഴക്കെടുതി 29 വില്ലേജുകളെയാണ് ബാധിച്ചിരിക്കുന്നത്. ജില്ലയിൽ 2 മരണവും 8 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട് ചെയ്തു. ഒൻപത് ഇടങ്ങളിലായി മണ്ണിടിച്ചിൽ ഉണ്ടായി. 14 വീടുകൾ പൂർണമായി തകർന്നു. ഇടുക്കി ജില്ലയിൽ ഒൻപത് ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. ഇടുക്കിയിലേക്ക് അത്യാവശ്യ യാത്രകൾ മാത്രേ നടത്താൻ പാടുകയുളൂവെന്നും യാത്രകൾ പരമാവധി ഒഴിവാക്കാനും മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രത തുടരും. അനിവാര്യമാണെങ്കിൽ ഗതാഗത നിയന്ത്രണം കൊണ്ടുവരും. മുന്നാറിലെ സാഹചര്യം പരിശോധിച്ച് വേണ്ടിവന്നാൽ ഗതാഗതം നിയന്ത്രിക്കും.
ജില്ലാ കളക്ടർ ഇത് പരിശോധിച്ച് ഇന്ന് തന്നെ തീരുമാനം എടുക്കും. കുട്ടിക്കാനം മുതൽ മുണ്ടക്കയം വരെ രാത്രി യാത്ര നിരോധനം തുടരും. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കുള്ള അടിയന്തര ധനസഹായം ഉടൻ കൈമാറും. ഇടുക്കി ജില്ലയിലേയ്ക്കുള്ള യാത്രകൾ 2 ദിവസത്തേയ്ക്ക് പരമാവധി ഒഴിവാക്കാനും ജില്ലയുടെ ചുമതലയുള്ള മന്ത്രി അനൂപ് ജേക്കബ് നിർദേശം നൽകി. അതേസമയം സംസ്ഥാനത്ത് മഴ കനക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്ച വരെ അതിതീവ്ര മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് ഒൻപത് ജില്ലകളിൽ റെഡ് അലർട്ടും അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടും നാളെ എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച വരെ മഴ തുടരും. മുഖ്യമന്ത്രി വി.ഡി. സതീശൻ സ്ഥിതിഗതികൾ വിലയിരുത്തി.



























