തിരുവനന്തപുരം : അതിവേഗ റെയിൽപാതകൾ ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനം കേരളത്തിന്റെ വികസനത്തിനും സാമ്പത്തിക വളർച്ചക്കും അനിവാര്യമാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കേരളത്തിലെ ഗതാഗതം സമഗ്രവീക്ഷണത്തോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണ്. എല്ലാ യാത്രാമാധ്യമങ്ങളും ഉചിതമായ രീതിയിൽ സംയോജിപ്പിച്ചുകൊണ്ടാകണം ഈ സംവിധാനം നടപ്പാക്കേണ്ടത്.
പരിസ്ഥിതി ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിക്കുമ്പോൾ ഏറ്റവും പ്രസക്തി റെയിൽവേക്കാണെന്നും അദ്ദേഹം പറഞ്ഞു. തെക്ക്, വടക്ക് റെയിൽപാതകളും അവയെ വിവിധ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന റോഡുകളും അടങ്ങിയ ഗതാഗത സംവിധാനമാണ് കേരളത്തിന് അനുയോജ്യമെന്ന് വിദഗ്‌ദ്ധർ പറയുന്നു. അതിന്റെ ഭാഗമാണ് അതിവേഗപ്പാതകൾ. ഇന്നത്തെ സാമ്പത്തിക സ്ഥിതിനോക്കി മാത്രം കൈകാര്യം ചെയ്യേണ്ടതല്ല അത്. അതതുകാലത്തെ ലാഭ നഷ്‌ടം മാത്രം നോക്കിയിരുന്നെങ്കിൽ കൊല്ലം-ചെങ്കൊട്ട–മധുര പാത തിരുവിതാംകൂറിലെ ഭരണാധികാരികൾ ഉണ്ടാക്കുമായിരുന്നില്ല. അന്ന് ആ പാതയിൽ ആഴ്‌ചയിൽ ഒരു ട്രെയിൻ മാത്രമാണ് ഓടിയിരുന്നത്.





























