പാലക്കാട്: പാലക്കാട് വള്ളിക്കോട് പാലക്കാപ്പറമ്പിൽ നിർമ്മാണത്തിരുന്ന രണ്ടുനില വീട് തകർന്നുവീണത് സമീപത്തുണ്ടായിരുന്ന മറ്റൊരു വീടിന്റെ മുകളിലേക്ക്. ഇരു വീടുകളും പൂർണ്ണമായി തകർന്നു. എന്നാൽ വീട്ടിലുണ്ടായിരുന്ന ആളുകൾ പരിക്കേൽക്കാതെ രക്ഷപെട്ടു. അപകടത്തിൽ ആർക്കും പരിക്കുകളില്ല എന്നതാണ് ആശ്വാസകരമായ വിവരം. ഉച്ചയ്ക്ക് 2.30ന് ആയിരുന്നു സംഭവം. പാലക്കാപ്പറമ്പ് സ്വദേശി ടി.എം.ആറുമുഖന്റെ നിർമ്മാണ പ്രവർത്തികൾ പുരോഗമിക്കുകയായിരുന്ന ഇരുനിലവീടാണ് അയൽവാസി പി.എ.ആറുമുഖന്റെ ഓടിട്ട വീടിനു മുകളിലേക്കു തകർന്നുവീണത്.
സംഭവം നടന്ന സമയത്ത് വീടിനുള്ളിൽ ഉണ്ടായിരുന്ന വീട്ടിലുണ്ടായിരുന്ന ആറുമുഖന്റെ കൊച്ചുമകൻ എസ്.സുമിത്ത് (23), നിർമാണത്തിലിരുന്ന വീട്ടിലെ തൊഴിലാളികളായ കെ.ആർ.ശോഭന, കെ.പ്രശാന്ത്, വി.ഷൈലജ എന്നിവർ അദ്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തിൽ ആർക്കും പരുക്കില്ല. തകർന്നുവീണ ഇരുനില വീടിനു സമീപത്ത് മണിക്കൂറുകൾക്ക് മുൻപ് ഭൂമി ഇടിഞ്ഞുതാഴ്ന്നിരുന്നു. 6 അടി താഴ്ചയിലേക്കാണ് ഇവിടെ ഭൂമി ഇടിഞ്ഞത്. ഇതാകാം വീട് തകർന്നുവീഴാനുള്ള കാരണമെന്നാണ് വിവരം. തിങ്കളാഴ്ച രാവിലെ ആറു മണിയോടെയായിരുന്നു വീടിന് സമീപത്തെ ഭൂമി ഇടിഞ്ഞ് തന്നത്. ഉച്ചയോടെ വീടും തകർന്നു. പ്രദേശത്തെ മണ്ണിൽ ഈർപ്പം കൂടുതലാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.






























