പന്തളം : പന്തളത്ത് പോലീസിനെ ആക്രമിച്ച മൂന്ന് പ്രതികൾ റിമാൻഡിൽ. പന്തളം വിജയപുരത്ത് ഓണാഘോഷ പരിപാടികൾക്കിടെ മദ്യപിച്ച് പ്രശ്നമുണ്ടാക്കുകയും ഓണാഘോഷ പരിപാടികൾ കാണാൻ എത്തിയവരെ പ്രതികൾ ആക്രമിക്കുകയും ചെയ്തു. പിന്തിരിപ്പിക്കാൻ ശ്രമിച്ച പന്തളം പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരെ ഇടിവള കൊണ്ട് പ്രതികൾ ആക്രമിച്ചു. പന്തളം ചേരിക്കൽ എന്ന സ്ഥലത്ത് മുപ്പത്താറുവിളയിൽ വീട്ടിൽ ഓമനക്കുട്ടൻ എന്നയാളുടെ മകൻ നിഖിൽ (25), പത്തനംതിട്ട വള്ളിക്കോട് നരിയാപുരം വയലാ കടവ് എന്ന സ്ഥലത്ത് വിളയിൽ പുത്തൻവീട്ടിൽ അനീഷ് ഗോപാലകൃഷ്ണൻ (25), പന്തളം വിജയപുരം തെക്കേ ചെരുവിൽ എന്ന സ്ഥലത്ത് ചെന്നേലിൽ വീട്ടിൽ പ്രമോദ് മുരളി (24) എന്നിവരെയാണ് പന്തളം പോലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ വ്യാഴാഴ്ച (ഓഗസ്റ്റ് 27ആം തീയതി) പന്തളം വിജയപുരത്ത് നടന്ന ഓണാഘോഷ പരിപാടിയിലായിരുന്നു ഇവർ അക്രമം നടത്തിയത്. അക്രമം തടയാൻ ശ്രമിച്ച പന്തളം പോലീസ് സ്റ്റേഷനിലെ സബ്ഇൻസ്പെക്ടർമാർ ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരെ ഇവർ ഇടിവള കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. സബ് ഇൻസ്പെക്ടർമാരായ വിനോദ് കുമാർ CV, ബിജു, ASI സഞ്ജയൻ SCPO അൻവർഷ എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.






























