ന്യൂഡൽഹി: സിന്ധു നദീജല കരാറിൽ ഇന്ത്യ എടുത്ത തീരുമാനത്തിൽ മാറ്റമില്ലെന്ന് കേന്ദ്രസർക്കാർ. ലോകബാങ്കിന്റെ കീഴിലുള്ള ആർബിട്രേഷൻ കോടതി പുറപ്പെടുവിച്ച വിധിയാണ് ഇന്ത്യ തള്ളിയത്. ഇന്ത്യയുടെ പരമാധികാരവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇടപെടാൻ നിയമവിരുദ്ധമായി രൂപീകരിച്ച ഈ കോടതിക്ക് അധികാരമില്ലെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട്. കോടതി പുറപ്പെടുവിച്ച പ്രഖ്യാപനങ്ങൾ ഇന്ത്യ നടപ്പാക്കുന്ന ജലവൈദ്യുത പദ്ധതികളെയും ബാധിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.സിന്ധു നദീജല കരാറിന്റെ വ്യവസ്ഥകൾ ലംഘിച്ചാണ് ലോകബാങ്ക് ആർബിട്രേഷൻ കോടതി രൂപീകരിച്ചതെന്നാണ് ഇന്ത്യ പറയുന്നത്.
അതിനാൽ കോടതിയുടെ നിയമപരമായ നിലനിൽപ്പ് ഇന്ത്യ അംഗീകരിച്ചിട്ടില്ല. ജമ്മു കശ്മീരിലെ കിഷൻഗംഗ, റാറ്റിൽ ജലവൈദ്യുത പദ്ധതികളുമായി ബന്ധപ്പെട്ട് കോടതി നേരത്തെ പുറപ്പെടുവിച്ച വിധികളും ഇന്ത്യ തള്ളിയിരുന്നു. കോടതിക്ക് മുന്നിൽ ഹാജരാകുകയോ അതിന്റെ പ്രഖ്യാപനങ്ങൾ പരിഗണിക്കുകയോ ചെയ്തിട്ടില്ലെന്നും ഇന്ത്യ വ്യക്തമാക്കി.2025 ഏപ്രിലിലെ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവെച്ചത്. എന്നാൽ കരാർ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും ഇന്ത്യയുടെ നടപടി ന്യായീകരിക്കാനാകില്ലെന്നുമായിരുന്നു ഹേഗ് ആസ്ഥാനമായ ആർബിട്രേഷൻ കോടതിയുടെ വിശദീകരണം.
എന്നാൽ ഇന്ത്യയുടെ പരമാധികാര തീരുമാനത്തിൽ ഇടപെടാൻ കോടതിക്ക് അവകാശമില്ലെന്ന നിലപാടിൽ കേന്ദ്രം ഉറച്ചുനിൽക്കുകയാണ്.അതായത് ആർബിട്രേഷൻ കോടതിയുടെ പുതിയ വിധിയുണ്ടായിട്ടും സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവെച്ച ഇന്ത്യയുടെ തീരുമാനത്തിൽ മാറ്റമുണ്ടാകില്ലെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നത്. കിഷൻഗംഗ, റാറ്റിൽ പദ്ധതികളുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കിടയിലും ഇന്ത്യ സ്വീകരിക്കുന്ന നിലപാട് ഇതോടെ വീണ്ടും വ്യക്തമായിരിക്കുകയാണ്.































