കണ്ണൂർ: പാർട്ടിക്കോട്ടകളിലെ വമ്പൻ തോൽവികളിൽ അണികളെ പഴിച്ച് ന്യായീകരണം തുടർന്ന് സിപിഎം. താത്കാലികമായി പാർട്ടി ഉപേക്ഷിച്ചവർ മുന്നണിക്കൊപ്പം അണിനിരക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പിണറായി വിജയൻ തളിപ്പറമ്പിൽ പറഞ്ഞു. തളിപ്പറമ്പിലെ അവസാനത്തെ പൊതുയോഗത്തിലും നേതൃത്വത്തിന് വീഴ്ചയില്ലെന്ന മുൻ നിലപാട് ആവർത്തിക്കുകയാണ് പിണറായി. തളിപ്പറമ്പിൽ പാർട്ടിക്കൊപ്പം നിന്ന ചിലർ മാറി ചിന്തിച്ചുവെന്നും അത്തരക്കാര്‍ ആത്മപരിശോധന നടത്തണമെന്നും പിണറായി വിജയൻ തളിപ്പറമ്പിലെ അവസാന രാഷ്ട്രീയ വിശദീകരണയോഗത്തിൽ പറഞ്ഞു.
ടി കെ ഗോവിന്ദൻ പാർട്ടിയെ വഞ്ചിച്ചെന്നും പിണറായി കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് പരാജയം അംഗീകരിക്കുന്നുവെന്ന് പിണറായി വിജയൻ പറഞ്ഞു. ജനവിധി മാനിക്കുന്നു. തിരുത്തേണ്ടവ തിരുത്തി മുന്നോട്ടുപോകും. താൽക്കാലികമായി തങ്ങളെ ഉപേക്ഷിച്ചവർക്ക് ഇപ്പോൾ കാര്യം മനസിലായിട്ടുണ്ടാകും. അവരെല്ലാം എല്‍ഡിഎഫിനൊപ്പം അണിനിരകുമെന്ന് പ്രതീക്ഷിക്കുന്നു. ശരിയായ നിലപാട് സ്വീകരിച്ച് എല്‍ഡിഎഫിനെ ശക്തിപ്പെടുത്തണം.
തളിപ്പറമ്പിൽ എല്ലാ കാലത്തും പാർട്ടിക്കൊപ്പം നിന്ന ചിലർ മാറി ചിന്തിച്ചുവെന്ന് പിണറായി. തെറ്റായ നിലപാടാണ് അവർ സ്വീകരിച്ചത്. അത്തരക്കാർ തെറ്റ് തിരുത്തണം, അത്മപരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ടി കെ ഗോവിന്ദൻ അവസരവാദിയെന്ന് പിണറായി വിജയൻ കുറ്റപ്പെടുത്തി. പാർട്ടിയോട് കാണിച്ചത് വഞ്ചനയാണെന്നും പിണറായി കുറ്റപ്പെടുത്തി. ഇത്തരം വഞ്ചകർ പാർട്ടിക്ക് പോറലേൽപ്പിക്കാൻ മാത്രം വളരില്ല. അവർ പിന്നോട്ട് പോകുന്നതാണ് ചരിത്രമെന്നും അദ്ദേഹം പറഞ്ഞു.































