തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ പ്രവർത്തിച്ച് വരുന്ന റേഷൻകടകൾ അടച്ചുപൂട്ടുവാൻ തീരുമാനിച്ചതായി വന്നിട്ടുള്ള വാർത്തകൾ അടിസ്ഥാരഹിതമാണെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജിആർ അനിൽ. റേഷൻ വ്യാപാരി സംഘടനാ പ്രതിനിധികളുടെ യോഗത്തിൽ അറിയിച്ചു. പൊതുവിതരണരംഗം ശക്തിപ്പെടുത്തി മുന്നോട്ടുകൊണ്ടുപോവുക എന്നതാണ് സർക്കാർ നയം. റേഷൻ വ്യാപാരികൾ നേരിടുന്ന സാമ്പത്തികവും നിയമപരവും തൊഴിൽപരവുമായ വിവിധ പ്രശ്നങ്ങൾ പഠിച്ച് പരിഹാരങ്ങൾ നിർദ്ദേശിക്കുന്നതിനു വേണ്ടി വകുപ്പുതലത്തിൽ സമിതി രൂപീകരിച്ചിരുന്നു.
സമിതിയുടെ റിപ്പോർട്ടിന്മേലുള്ള, പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണറുടെ ശുപാർശകൾ ചർച്ച ചെയ്യുന്നതിനും, റേഷൻകടകളെ വൈവിധ്യവത്ക്കരിച്ച് കൂടുതൽ സേവനങ്ങൾ പ്രദാനം ചെയ്യുന്ന കെ-സ്റ്റോർ പദ്ധതിയിൽ പരമാവധി റേഷൻകടകളെ ഉൾപ്പെടുത്താനും, ഇവ വഴി സർക്കാർ-അർദ്ധ സർക്കാർ-പൊതുമേഖലാ-സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുമുള്ള കൂടുതൽ ഉല്പന്നങ്ങൾ വില്ക്കുന്നതിനുമുള്ള അനുമതി നല്കുന്നത് പരിഗണിയ്ക്കുവാനും യോഗം തീരുമാനിച്ചു.