തിരുവനന്തപുരം : സംസ്ഥനത്തെ വൈദ്യുത പ്രതിസന്ധിയിൽ ലോഡ്ഷെഡ്ഡിങ് വേണ്ടിവരില്ലെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. നിയന്ത്രണം വേണമെന്നാണ് യോഗത്തിലെടുത്ത തീരുമാനം. നിലവിലെ നിയന്ത്രണങ്ങളും ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷ. അന്തിമ തീരുമാനം നാളത്തെ ബോർഡ് യോഗത്തിന് ശേഷം എടുക്കുമെന്ന് മന്ത്രി പറഞ്ഞു. പ്രതിഷേധങ്ങൾ രാഷ്ട്രീയം പ്രേരിതമാണെന്നും വൈദ്യുത പ്രതിസന്ധിയിൽ പ്രകൃതിയോട് പ്രതിഷേധിക്കാൻ പറ്റുമോയെന്നും മന്ത്രി ചോദിച്ചു. മഴ പെയ്തത് ഗുണം ചെയ്തെന്നും കൂടുതൽ കറന്റ് ഇന്നലെ ലഭ്യമായിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഒരു കാലത്തും ഉണ്ടാകാത്ത ഉഷ്ണതരംഗമല്ലേ ഉണ്ടായിരിക്കുന്നത്. അതിനിപ്പം എന്താ ചെയ്യാന്‍ കഴിയുക. പാചക വാതക പ്രതിസന്ധി വന്നപ്പോള്‍ എല്ലാവരും വൈദ്യുതി അടുപ്പിലേക്ക് മാറിയില്ലേ. എത്ര യുണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നുണ്ട് അപ്പോള്‍. സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ പരിഹരിക്കാന്‍ കഴിയുന്നതാണെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് രാത്രി സമയം അരമണിക്കൂർ വരെ ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്താനാണ് കെഎസ്ഇബി ഉന്നതതലയോഗത്തിലെ തീരുമാനം. വൈകിട്ട് ആറ് മുതൽ രാത്രി പന്ത്രണ്ട് വരെയാണ് നിയന്ത്രണം. സ്റ്റേറ്റ് ലോഡ് ഡെസ്പാച്ച് സെന്റർ ചീഫ് എൻജിനീയർക്കാണ് യോഗം അനുമതി നൽകിയത്. സ്ഥിതിഗതികൾ ഉന്നത ഉദ്യോഗസ്ഥരുടെ സംഘം ദിവസവും വിലയിരുത്തണമെന്ന് നിർദേശം.






























