കാസർകോട്: മലബാറിലെ വിദ്യാഭ്യാസ പ്രശ്‌നങ്ങൾ വലുതാണെന്നും ഉടൻ പരിഹരിക്കാനാവില്ലെന്നും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി. പ്ലസ് വൺ സീറ്റ് പ്രതിസന്ധിയടക്കം വലിയ പ്രശ്‌നങ്ങളുണ്ട്. അതെല്ലാം ഉടൻ പരിഹരിക്കാനാവില്ല. അതിന് സമയമെടുക്കുമെന്നും തത്കാലം സഹിക്കുകമാത്രമേ പരിഹാരമുള്ളൂ എന്നും ഷാജി പറഞ്ഞു. കാസർകോട് ജില്ലയിലെ ജനങ്ങൾ അവരുടെ ആവശ്യങ്ങൾക്ക് കർണാടകയിൽ പോയാണ് പരിഹാരം കാണുന്നത്. കാസർകോടിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന് ഉറപ്പ് നൽകിയ ആളാണ് കേരളത്തിന്റെ മുഖ്യമന്ത്രി. ഈ സർക്കാരിന്റെ കാലത്ത് തന്നെ എല്ലാം പരിഹരിക്കാൻ ശ്രമിക്കും.
അത് ഉടൻ നടക്കില്ലെന്നും മന്ത്രി പറഞ്ഞു. ഹയർ സെക്കൻഡറി സീറ്റ് ക്ഷാമം അടക്കം മലബാറിൽ വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങൾ എംഎസ്എഫ് അടക്കമുള്ള സംഘടനകൾ ഉയർത്തിയിരുന്നു. പ്ലസ് വണിന് താത്കാലിക ബാച്ചുകൾ നിലനിർത്തുന്നതിന് പകരം സ്ഥിരം ബാച്ചുകൾ വേണമെന്നും കാർത്തികേയൻ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കണമെന്നുമുള്ള ആവശ്യം വിവിധ സംഘടനകൾ ഉയർത്തുന്നുണ്ട്. ഈ വിഷയങ്ങളിൽ സമയബന്ധിതമായി എന്ത് പരിഹാരം ഉണ്ടാകുമെന്ന് മന്ത്രി പറയുന്നില്ല. എല്ലാ പരിഹരിക്കുമെന്ന് മാത്രമാണ് മന്ത്രിയുടെ വാഗ്ദാനം.





























