തിരുവനന്തപുരം: ടൂറിസം വകുപ്പിൽ നിന്ന് മദ്യനയവുമായി ബന്ധപ്പെട്ട് ഒരു ശുപാര്‍ശയും ലഭിച്ചിട്ടില്ലെന്ന് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. റോജി എം ജോണിന്റെ നിയമസഭ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. പ്രതിമാസം 40ലധികം യോഗം ടൂറിസം ഡയറക്ടര്‍ വിളിക്കുമെന്നും മന്ത്രി ഇതെല്ലം അറിഞ്ഞുകൊണ്ടല്ലെന്നും അദ്ദേഹം പറഞ്ഞു. റോജി എം ജോണിന്റെ ചോദ്യം വിവിധ സംഘടനകളുടെ യോഗം ടൂറിസം ഡയറക്ടര്‍ മെയ് 21ന് ചേർന്നുവെന്നും യോഗം മദ്യയനവുമായി ബന്ധപ്പെട്ടായിരുന്നുവെന്നും ചീഫ് സെക്രട്ടരിയുടെ നിര്‍ദേശത്താലാണ് യോഗം ചേര്‍ന്നതെന്നും മന്ത്രിയുടെ ശ്രദ്ധയില്‍ ഇക്കാര്യം എത്തിയിട്ടുണ്ടോയെന്നുമായിരുന്നു.
യോഗം ചേര്‍ന്നത് പല കാര്യങ്ങളും ചർച്ച ചെയ്യാൻ ആയിരുന്നുവെന്നും ടൂറിസം ഡയറക്ടറും ചീഫ് സെക്രട്ടറിയും താനും എല്ലാ കാര്യവും വ്യക്തമാക്കിയതാണെന്നും മന്ത്രി റിയാസ് മറുപടിയിൽ പറഞ്ഞു. യോഗത്തിൽ വിവിധ കാര്യങ്ങൾ ഉന്നയിച്ചെന്നും അതിൽ ഒന്നുമാത്രമാണിതെന്നും അല്ലാതെ മദ്യനയവുമായി ബന്ധപ്പെട്ട ഒരു ശുപാർശയും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ പല പല നരേറ്റീവ് നൽകാൻ ശ്രമിക്കുന്നുണ്ടെന്നും പ്രതിപക്ഷം ഉണ്ടാക്കുന്ന നരേറ്റീവിൽ താൻ വീഴില്ലെന്നും മന്ത്രി പറഞ്ഞു.
സമാനമായ പല യോഗങ്ങള്‍ യുഡിഎഫ് ഭരണകാലത്തും വിളിച്ചിട്ടുണ്ട്. അതിൻറെ തെളിവുകൾ വേണമെങ്കിൽ നൽകാമെന്നും മന്ത്രി പറഞ്ഞു.