റാന്നി: ശബരിമല തീർത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള റോഡുകൾക്ക് ഏറ്റവും വലിയ പ്രാധാന്യമാണ് സംസ്ഥാന സർക്കാർ നൽകുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. വലിയകാവ് റിസർവ് റോഡിൻ്റെ നിർമ്മാണോദ്ഘാടനം ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 9 വർഷം മുമ്പ് കണ്ട റാന്നി അല്ല ഇപ്പോഴത്തെ റാന്നി. സംസ്ഥാനത്താകെ 30000 കി.മീ പൊതുമരാമത്ത് റോഡുകൾ ഉള്ളതിൽ 60 ശതമാനവും ബിഎംബിസി നിലവാരത്തിലേക്ക് ഉയർത്താൻ കഴിഞ്ഞു. താമസിയാതെ എല്ലാ പൊതുമരാമത്ത് വകുപ്പ് റോഡുകളും ബിഎംബിസി നിലവാരത്തിലേക്ക് ഉയർത്തിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറും എന്നും അദ്ദേഹം പറഞ്ഞു. പൊതുയോഗത്തിൽ അഡ്വ. പ്രമോദ് നാരായൺ എംഎൽഎ അധ്യക്ഷത വഹിച്ചു.
മടത്തുംചാൽ മുക്കൂട്ടുതറ റോഡിലെ അങ്ങാടി കരിങ്കുറ്റി ചെട്ടിമുക്കില്‍ നിന്നും ആരംഭിച്ച് വലിയകാവ് വഴി പൊന്തൻപുഴക്കുള്ള 8.3 കി.മീ റോഡ് ബിഎംബിസി നിലവാരത്തിൽ പുനരുദ്ധരിക്കുന്നതിന് 10 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. എംഎൽഎയുടെ പ്രത്യേക അഭ്യർത്ഥനയെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ആണ് ശബരിമല റോഡ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തി പുനരുദ്ധാരണത്തിന് ഫണ്ട് അനുവദിച്ചത്. ആവശ്യമുള്ള ഭാഗങ്ങളിൽ ഓട, സംരക്ഷണഭിത്തി, കലുങ്കുകൾ ഐറിഷ് ഡ്രെയിനുകൾ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വലിയകാവ് മുതൽ പൊന്തൻ പുഴ വരെയുള്ള ഭാഗം വനമേഖലയിൽ കൂടി കടന്നു പോകുന്നതിനാൽ മറ്റ് ഭാഗത്തെ അപേക്ഷിച്ച് റോഡിന് നിലവിലുള്ള വീതി മാത്രം ഉപയോഗിച്ച് ടാറിംഗ് നടത്താനാണ് ഉദ്ദേശിച്ചിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ എസ് ഗോപി, അങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ബിന്ദു റെജി, ജില്ലാ പഞ്ചായത്ത് അംഗം ജെസ്സി അലക്സ്, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം കെ ആൻഡ്രൂസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജേക്കബ് സ്റ്റീഫൻ, എം എസ് സുജ, പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം എൻജിനീയർ ബാബുരാജ്, പി.എസ് സതീഷ് കുമാര്‍, ബി സുരേഷ്, എം എം മുഹമ്മദ് ഖാൻ, നിസാംകുട്ടി, ജോർജ് മാത്യു, സനോജ് മേമന, സജി നെല്ലുവേലി, ഓമന രാജൻ എന്നിവർ പ്രസംഗിച്ചു.






























