പത്തനംതിട്ട : അംഗന്‍വാടിയുടെ കൈയ്യേറിയ ഭൂമി തിരിച്ചുപിടിക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍. വള്ളിക്കോട് പഞ്ചായത്തിലെ കുടമുക്ക് 153-ാം നമ്പര്‍ അംഗന്‍വാടി കെട്ടിടം പണികഴിഞ്ഞപ്പോഴും കുട്ടികള്‍ക്ക് ഇരുന്ന് പഠിക്കുവാന്‍ കഴിയാതെ ഇപ്പോഴും അയല്‍വാസിയുടെ വീട്ടുവരാന്തയില്‍ പരിമിത സൗകര്യത്തോടെ പഠിക്കേണ്ട സാഹചര്യമാണുള്ളത്. 40 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുഴിഞ്ഞയ്യത്ത് ഗോപാപലന്‍ വൈദ്യന്‍ ദാനം നല്‍കിയ 8 സെന്‍റ് ഭൂമിയില്‍ പ്രവര്‍ത്തനം തുടങ്ങിയ ഈ സ്ഥാപനം കാലാന്തരത്തില്‍ കൈയ്യേറ്റം നടത്തി കൈവശപ്പെടുത്തിയ 12-ാം വാര്‍ഡ് മെമ്പറുടെ കുടുംബം വസ്തു വിട്ടുതരാത്താണ് പ്രതിസന്ധിക്കുകാരണം. നഷ്ടപ്പെട്ട ഭൂമി തിരികെ കിട്ടണമെന്ന ജനകീയ കമ്മിറ്റിയുടെ ആവശ്യവും പരാതിയും പരിഹരിക്കുന്നതിന് അധികാരികള്‍ താല്‍പര്യപ്പെടുന്നില്ല. കുട്ടികളുടെ പഠനത്തേക്കാള്‍ വാര്‍ഡ് മെമ്പറെ സംരക്ഷിക്കുന്ന നയമാണ് പഞ്ചായത്തിന്‍റെ ഭാഗത്തും സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഭാഗത്തുമുള്ളത്. പരാതികളുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ കൈയ്യേറ്റം സ്ഥിരീകരിച്ച് 3 സെന്‍റ് ഭൂമി അയല്‍ വസ്തു ഉടമ കൈയ്യേറിയതാണെന്ന് ബോധ്യപ്പെടുത്തിയിട്ടും വിട്ടുതരാന്‍ മനസ്സുകാണിക്കാത്തത് പഞ്ചായത്തിന്‍റെ അറിവോടെയാണെന്ന് ജനകീയ സമിതി കുറ്റപ്പെടുത്തി.
കുട്ടികളുടെ പഠന ബുദ്ധിമുട്ട് മനസ്സിലാക്കി പരാതികളുടെ അടിസ്ഥാനത്തില്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് സമവായത്തിനു ശ്രമിച്ചതല്ലാതെ ഇന്നും കുട്ടികള്‍ അയല്‍വാസിയുടെ വീടിനെ ആശ്രയിക്കേണ്ടിവരുന്നു. 28 ലക്ഷം രൂപ മുടക്കി പണിത കെട്ടിടം ചുറ്റുമതില്‍ കെട്ടാത്തതുമൂലം നായകളുടെ ആശ്രയ കേന്ദ്രമായി മാറിയിരിക്കുകയാണ്. പഞ്ചായത്ത് മെമ്പറുടെ സ്വാധീനത്തില്‍ കൈയ്യേറിയ ഭൂമി വിട്ടുനല്‍കി ചുറ്റുമതില്‍ കെട്ടി അംഗന്‍വാടി തുറന്ന് നല്‍കണമെന്ന് ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം.വൈ. ജോണ്‍ പാറത്തുണ്ടിയും കണ്‍വീനര്‍ റോസമ്മ ബാബുജിയും എസ്. ശ്രീജിത്തും അധികാരികളോട് ആവശ്യപ്പെട്ടു. രാഷ്ട്രീയ സ്വാധീനത്തിന്‍റ മറവില്‍ കുഞ്ഞുങ്ങള്‍ക്കവകാശപ്പെട്ട ഭൂമി കയ്യേറിയ ആളുകളെ സംരക്ഷിക്കുന്നത് രാഷ്ട്രീയ വഞ്ചനയാണെന്നും ഇതിനെതിരെ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും ഡി.സി.സി ജനറല്‍ സെക്രട്ടറി സജി കൊട്ടയ്ക്കാട് പ്രസ്താവിച്ചു.






























