ആലപ്പുഴ : ജി. സുധാകരന്‍ പാര്‍ട്ടി വിട്ടതില്‍ പ്രതികരണവുമായി മന്ത്രി പി പ്രസാദ്. സുധാകരന്‍ ചെയ്തത് രാഷ്ട്രീയ ധാര്‍മ്മികതയല്ലെന്നും ഇത്രയും നാള്‍ ഉയര്‍ത്തിപ്പിടിച്ച കമ്മ്യൂണിസ്റ്റ് മൂല്യങ്ങളെ ചവിട്ടി മെതിക്കലാണെന്നും അദ്ദേഹം പറഞ്ഞു. സുപ്രധാന ഘട്ടത്തില്‍ പാര്‍ട്ടി വിട്ടത് എതിരാളികള്‍ക്ക് സഹായം പകരുന്നതായി. ഇങ്ങനെ ചെയ്യാന്‍ ഒരു കമ്മ്യൂണിസ്റ്റുകാരന് കഴിയുകയേയില്ല. ഒട്ടും ശരിയായ നടപടിയല്ലെന്നും നേതൃനിരയില്‍ നിന്ന് ഒരാള്‍ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ മാറിനിന്നത് എതിരാളികള്‍ക്ക് ശക്തി പകരുന്നതായെന്നും പി പ്രസാദ് കൂട്ടിച്ചേര്‍ത്തു. സാധാരണ മനുഷ്യരെ തള്ളിക്കളയലാണിത്. സുധാകരന്‍ ഒരിക്കലും അത് ചെയ്യാന്‍ പാടില്ലായിരുന്നു. ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിലെ വലിയ ഇടമാണ് സി.പി.ഐ.എം എന്നും അദ്ദേഹം പറഞ്ഞു.
സി.പി.ഐ.എമ്മുമായി ഇടഞ്ഞ ജി. സുധാകരൻ അമ്പലപ്പുഴയിൽ നിന്ന് സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. താൻ പാർട്ടി അംഗത്വം ഒഴിഞ്ഞെന്നും പാർട്ടി വിട്ടുവെന്നും ജി സുധാകരൻ പറഞ്ഞിരുന്നു. ‘കമ്മ്യൂണിസ്റ്റ് പാർട്ടിക്കെതിരെ ഒന്നും പറയില്ല. ആരെയും വ്യക്തിഹത്യ ചെയ്യില്ല. ആരുടെയും പിന്തുണ വേണ്ട. ഒരു പാർട്ടിയിലും മുന്നണിയിലും ചേരാൻ ഉദ്ദേശിക്കുന്നില്ല,’ സുധാകരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.





























