കൊച്ചി : ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് സ്ഥാനാര്‍ഥി സമര്‍പ്പിച്ച ഹർജിയില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദുവിന് ഹൈകോടതി നോട്ടീസ്. വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുന്നവിധം ‘പ്രൊഫസര്‍’ പദം പേരിന് മുമ്പ് ബോധപൂര്‍വം ഉപയോഗിച്ചാണ് ബിന്ദു തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതെന്നും, ഇത് തെരഞ്ഞെടുപ്പ് ക്രമക്കേടാണെന്നും, ചൂണ്ടിക്കാട്ടിയാണ് കേരള കോണ്‍ഗ്രസിലെ തോമസ് ഉണ്ണിയാടന്‍ ഹർജി നല്‍കിയിരിക്കുന്നത്.
പ്രൊഫസര്‍ അല്ലെന്ന് ഉത്തമബോധ്യമുണ്ടായിട്ടും, വോട്ട് പിടിക്കാൻ ആ പദവി ദുരുപയോഗം ചെയ്തു എന്നാണ് ഹർജിയിലെ പ്രധാന ആരോപണം. പോസ്റ്ററുകളിലും, മറ്റും പ്രൊഫസർ പദവി മന്ത്രി പേരിനൊപ്പം ചേർത്തിരുന്നു. ഇരിങ്ങാലകുടയിലെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് തോമസ് ഉണ്ണിയാടന്‍ നല്‍കിയ ഹർജിയാണ് കോടതി നോട്ടീസ് അയച്ചത്. ആര്‍.ബിന്ദുവിന്‍റെ തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ബാലറ്റിലും ഇലക്‌ട്രോണിക് വോട്ടുയന്ത്രത്തിലും പ്രഫസര്‍ ചേര്‍ത്ത് വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിച്ച് നേടിയതാണ് വിജയമെന്നും മന്ത്രിയുടെ വിജയം എന്നും ഇത് റദ്ദാക്കണമെന്നുമാണ് ആവശ്യം.