ആലപ്പുഴ : കെ റെയിലിനെ അനുകൂലിച്ച് മന്ത്രി സജി ചെറിയാന്‍ വീണ്ടും രംഗത്ത്. ആലപ്പുഴയില്‍ മത്സ്യഫെഡിന്റെ വിദ്യാഭ്യാസ അവാർഡ് വിതരണം ഉദ്ഘാടനം ചെയ്താണ് മന്ത്രിയുടെ പുതിയ പ്രസ്താവന. വികസനം പറയുമ്പോൾ കേരളത്തിൽ മാത്രമാണ് പരിസ്ഥിതി പ്രശ്നങ്ങൾ പറയുന്നതെന്ന് മന്ത്രി പറഞ്ഞു. വികസനം പറയുമ്പോൾ ആരെയും ആക്രമിക്കാൻ ശ്രമിക്കുന്നത് ശരിയായ സമീപനമല്ല. കാലത്തിനൊത്ത് വികസനമെന്നത് ന്യായമായ ആവശ്യമാണ്. നമുക്ക് സാധ്യമായ മേഖലകളിലെല്ലാം വികസനം നടപ്പാക്കണം. ന്യായമായ വികസനം കേരളത്തിൽ എത്തുമ്പോൾ എതിർക്കപ്പെടുന്നുവെന്നും മന്ത്രി വിമർശിച്ചു.
അതിവേഗ ട്രെയിനിന്റെ സ്പീഡ് 200 പോരെന്നും 400 കിലോമീറ്റർ എങ്കിലും വേണമെന്ന് മന്ത്രി പറഞ്ഞു. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് നാല് മണിക്കൂർ കൊണ്ടല്ല രണ്ട് മണിക്കൂർ കൊണ്ട് എത്തിച്ചേരാനാവണമെന്നും മന്ത്രി ആവശ്യപ്പെട്ടു. അങ്ങനെ പദ്ധതികൾ വന്നാലേ നാട് വികസിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
‘കേരളത്തിൽ ഭൂമിക്കടിയിൽ വെള്ളമിങ്ങനെ ഇരിക്കുകയാണെന്നാണ് പറയുന്നത്. എന്നിട്ടെന്തേ ഇപ്പോൾ വെള്ളപ്പൊക്കം ഉണ്ടാകാത്തത്?
ഹൈസ്പീഡ് എന്നാലെന്താ? ചാടിപ്പോകും, മറിഞ്ഞു പോകും എന്നൊക്കെയാണ് പറയുന്നത്. കേരളത്തിൽ മാത്രം എന്താണ് പരിസ്ഥിതി പ്രശ്നം?’
മന്ത്രി സജി ചെറിയാൻ ചടങ്ങില്‍ പറഞ്ഞു.



























