പത്തനംതിട്ട: സംസ്ഥാന മന്ത്രിസഭയിലെ അംഗവും മത്സ്യബന്ധനം, സംസ്കാരം, യുവജനകാര്യങ്ങൾ എന്നിവയുടെ മന്ത്രിയുമായ സജി ചെറിയാൻ സത്യപ്രതിജ്ഞ ലംഘനം നടത്തിയതായി ആരോപിച്ച് യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി റിജോ വള്ളംകുളം കേരള ഗവർണർക്ക് പരാതി നൽകി. ഇന്ത്യൻ ഭരണഘടനയോടുള്ള വിശ്വാസവും വിശ്വസ്തതയും സംരക്ഷിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത മന്ത്രി, മുമ്പ് ഭരണഘടനയെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തിയ വ്യക്തിയാണെന്ന് പരാതിയിൽ പറയുന്നു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ പേരുകൾ പരിശോധിക്കണമെന്ന രീതിയിൽ മന്ത്രി നടത്തിയ പരാമർശങ്ങൾ ജാതിയെയും മതത്തെയും ഉദ്ധരിക്കുന്നതായിരുന്നുവെന്നും, ഇത് സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കുന്നതും ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധവുമാണെന്നും ആരോപിക്കുന്നു.
ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യവും വ്യക്തികളുടെ മൗലികാവകാശങ്ങളും ലംഘിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ ഒരു ഭരണഘടനാ പദവിയിലുള്ള വ്യക്തിയിൽ നിന്നുണ്ടാകുന്നത് അതീവ ഗുരുതരമാണെന്നും ഇത് ഭരണഘടനാ നൈതികതയ്ക്ക് ക്ഷതമുണ്ടാക്കുന്നതാണെന്നും റിജോ വള്ളംകുളം പറഞ്ഞു. ഇക്കാര്യത്തിൽ ഗവർണർ അടിയന്തിരമായി ഇടപെടണമെന്നും മന്ത്രി സജി ചെറിയാനെതിരെ ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.





























