തിരുവനന്തപുരം: ചുമതലയേറ്റ ശേഷം അതിവേഗത്തിൽ തീരുമാനവുമായി വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ. 24 മണിക്കൂർ കോൾ സെന്റർ തുടങ്ങാൻ വകുപ്പിന് നിർദേശം നൽകി മന്ത്രി. വന്യജീവി ആക്രമണത്തിൽ പരുക്കേൽക്കുന്നവരെ എത്രയും വേഗത്തിൽ ആശുപത്രികളിൽ എത്തിക്കാനുള്ള നടപടികൾ ഈ കോൾ സെന്റർ വഴി നടക്കും.ഇതിൽ കൂടുതൽ വിശദമായ ചർച്ച മറ്റന്നാൾ ഉണ്ടാകും. നേരത്തെ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലടക്കം വന്യജീവി ആക്രമണം പ്രധാന വിഷയമായിരുന്നു. അതേസമയം കെഎസ്ആർടിസിയിൽ വനിതകൾക്ക് സൗജന്യയാത്രയും വയോജന ക്ഷേമത്തിന് പ്രത്യേക വകുപ്പും വി ഡി സതീശൻ സർക്കാരിന്റെ ആദ്യ തീരുമാനങ്ങൾ.
സൗജന്യയാത്ര അടുത്തമാസം 15 മുതൽ ആരംഭിക്കും. ആശാ വർക്കേഴ്സിന്റെ ഓണറേറിയം 3000 രൂപ വർധിപ്പിച്ചു. അങ്കണവാടി, പ്രീ പ്രൈമറി ടീച്ചേഴ്സിന്റെയും ആയമാരുടെയും ഓണറേറിയം 1000 രൂപ കൂട്ടി.ആലപ്പുഴയിൽ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ നടത്തിയ മർദനം അന്വേഷിക്കാൻ പ്രത്യേക സംഘം ഉണ്ടാകും. നടപടി സ്വാഭാവിക നീതിയെന്ന് മർദനത്തിനിരയായ എ ഡി തോമസ് പറഞ്ഞു. സെക്രട്ടേറിയറ്റിലെ മാധ്യമവിലക്ക് പരിശോധിക്കും. സൗജന്യ യാത്രാ തീരുമാനം സ്വകാര്യ ബസ് മേഖലയെ തകർക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷന്റെ നിരീക്ഷണം.






























