ദില്ലി: സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണം ആവര്‍ത്തിക്കുന്നതിലെ ആശങ്കകള്‍ക്കിടെ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആശുപത്രികളിൽ ആന്‍റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്നും പാമ്പു കടിയേൽക്കുന്നതിനെ പ്രതിരോധിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി ഇതുമായി ബന്ധപ്പെട്ട് യോഗം വിളിച്ചിരുന്നു. ജനങ്ങള്‍ ശ്രദ്ധ ചെലുത്തണം. പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ കുറയ്ക്കുകയെന്നത് പ്രധാനപ്പെട്ട കാര്യമാണ്. അതിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും. ഡിസംബര്‍ വരെ ആറുലക്ഷം പേര്‍ ആന്‍റി റാബിസ് വാക്സിനേഷൻ എടുത്തിട്ടുണ്ട്. കൃത്യമായി പരിശോധിച്ച് ഒരു പ്രശ്നവുമില്ലെന്ന് തെളിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
കണ്ണൂര്‍ റെയിൽവെ സ്റ്റേഷനിലെ കെഎസ്‍യു കരിങ്കൊടി പ്രതിഷേധവുമായി ബന്ധപ്പെട്ടും മന്ത്രി പ്രതികരിച്ചു. കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നുവെന്നായിരുന്നു തന്‍റെ മൊഴിയെന്ന് പറയുന്നത് മാധ്യമങ്ങളാണെന്നും തിരിച്ച് പറയുന്നതും മാധ്യമങ്ങൾ തന്നെയെന്നും മന്ത്രി പറഞ്ഞു. തനിക്കെതിരായ ആക്രമണത്തിൽ സത്യം പുറത്ത് വരുമെന്നും ഇക്കാര്യത്തിൽ കൂടുതലൊന്നും പറയാനില്ലെന്നും വീണാ ജോര്‍ജ് പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട ചോദ്യത്തോട് നാലാം തീയതി കാണാമെന്നായരുന്നു വീണാ ജോര്‍ജിന്‍റെ മറുപടി.





























