പത്തനംതിട്ട : കാലവര്‍ഷത്തെ നേരിടാന്‍ ജില്ല പൂര്‍ണസജ്ജമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കാലവര്‍ഷത്തിന് മുന്നോടിയായുള്ള തയാറെടുപ്പുകള്‍ കാര്യക്ഷമമായി നടക്കുന്നത് ഉറപ്പാക്കുന്നതിനായി ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയില്‍ പൊതു ജാഗ്രതയുണ്ടാകണം. വേനല്‍ മഴ കൂടുതല്‍ ലഭിച്ചതിനാല്‍ കാലവര്‍ഷത്തില്‍ വെള്ളപൊക്ക സാധ്യത കൂടുതലാണ്. ഇത് മുന്നില്‍ക്കണ്ട് മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കാലവര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് നെല്ല് സംഭരണം പൂര്‍ത്തീകരിക്കണമെന്ന് അഡ്വ. മാത്യു.ടി.തോമസ് എംഎല്‍എ പറഞ്ഞു. ജില്ലയിലെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ വെള്ളം ഒഴുകി പോകാനുള്ള തടസങ്ങള്‍ മാറ്റണം. റെയില്‍വേയുടെ അടിപ്പാതകളിലെ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കണം. അടഞ്ഞുകിടക്കുന്ന ഓടകളില്‍ വെള്ളം ഒഴുകി പോകാന്‍ തടസമായിട്ടുള്ള മാലിന്യം നീക്കം ചെയ്യണമെന്നും എംഎല്‍എ നിര്‍ദേശിച്ചു. മണ്ണിടിച്ചില്‍, ഉരുള്‍ പൊട്ടല്‍ സാധ്യത ഉള്ള സ്ഥലങ്ങളില്‍ പ്രത്യേക ശ്രദ്ധ ഉണ്ടാകണമെന്നും ക്യാമ്പുകള്‍ സജ്ജീകരിക്കാന്‍ സ്‌കൂളുകള്‍ക്ക് പുറമേ മറ്റെതെങ്കിലും സൗകര്യം ലഭ്യമാണോ എന്നു പരിശോധിക്കണമെന്നും അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു.
കഴിഞ്ഞ പ്രളയത്തിന്റെ അനുഭവത്തില്‍ വെള്ളപൊക്ക ഭീഷണി നിലനില്‍ക്കുന്ന ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ മുന്‍കരുതല്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി മറ്റ് ജില്ലാ കളക്ടര്‍മാരുമായി ചര്‍ച്ചനടത്തണം. പൊതുമരാമത്ത് റോഡുകളിലെ ഓടകളിലെ മണ്ണ് മാറ്റി വൃത്തിയാക്കണമെന്നും എംഎല്‍എ നിര്‍ദേശിച്ചു. കാലവര്‍ഷ ദുരന്തത്തെ നേരിടാന്‍ ലോജിസ്റ്റിക്സ് മാനേജ്മെന്റ് മുന്‍കൂട്ടി തയാറാക്കണമെന്നും എംഎല്‍എ പറഞ്ഞു.
കാലവര്‍ഷം മൂലമുണ്ടാകുന്ന ദുരന്തങ്ങളെ നേരിടാന്‍ എല്ലാ സജ്ജീകരണങ്ങളും മികച്ച രീതിയില്‍ ക്രമീകരിക്കണമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. ജില്ലയില്‍ ഇതുവരെ പെയ്ത മഴയുടെ കണക്ക് എംഎല്‍എ വിലയിരുത്തുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. പ്രളയ സാഹചര്യം ഉണ്ടായാല്‍ രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ എല്ലാ സാധനങ്ങളും മുന്‍കരുതലായി സൂക്ഷിക്കണമെന്നും കൃത്യമായി നടപടികള്‍ സ്വീകരിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു.
കാലവര്‍ഷം മുന്നില്‍ക്കണ്ട് വെള്ളപൊക്ക, മണ്ണിടിച്ചില്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ക്യാമ്പുകള്‍ തുടങ്ങാന്‍ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായി ജില്ലാ കളക്ടര്‍ ഡോ. ദിവ്യാ എസ്. അയ്യര്‍ അറിയിച്ചു. ദുരന്ത സാധ്യത കണക്കിലെടുത്ത് തയാറാക്കേണ്ട കാര്യങ്ങളുടെ പട്ടിക പ്രധാന്യമനുസരിച്ച് തയാറാക്കിയിട്ടുണ്ട്. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ ലഭ്യമാക്കുന്നതിനായുളള വിവരങ്ങളും സൂക്ഷിച്ചിട്ടുണ്ട്. ആരോഗ്യം, കെ.എസ്.ഇ.ബി തുടങ്ങി മറ്റ് വകുപ്പുകള്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കി. മുഖ്യമന്ത്രിയുടെ നിര്‍ദേശം അനുസരിച്ച് പഞ്ചായത്തു തലങ്ങളില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍ തുടങ്ങാനുള്ള സജീകരണങ്ങള്‍ നടത്തമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.
വേനല്‍ മഴ കനത്തെങ്കിലും നിലവില്‍ ഡാമുകളിലെ സ്ഥിതി അപകടകരമല്ല. ജില്ലയിലെ വലിയ ഡാമുകളായ കക്കി, പമ്പാ, മൂഴിയാര്‍ എന്നിവയുടെ സംഭരണ ശേഷി യാഥാക്രമം 31.34 ശതമാനവും 4.78 ശതമാനവും 37.97 ശതമാനവും ജലമാണ് നിലവില്‍ ഉള്ളത്. ജില്ലയിലെ സ്വകാര്യ ഡാമുകള്‍ തുറക്കുന്നതു സംബന്ധിച്ച് എഞ്ചിനിയര്‍മാരുമായി യോഗം ചേര്‍ന്ന് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയെന്നും കളക്ടര്‍ പറഞ്ഞു.
ജലാംശത്തിന്റെ അളവ് മണ്ണില്‍ കൂടുതലായതിനാല്‍ മലയോര പ്രദേശങ്ങളില്‍ മലയിടിച്ചില്‍ കണക്കിലെടുത്ത് ജനങ്ങളെ മാറ്റി പാര്‍പ്പിക്കാനുള്ള സജ്ജീകരണങ്ങള്‍ ചെയ്തു. ഇടവിട്ട് പെയ്യുന്ന മഴ മൂലം പമ്പ, മണിമല, അച്ചന്‍കോവിലാര്‍ നദികളില്‍ ജലനിരപ്പ് വര്‍ധിക്കുന്ന പ്രവണത ഉണ്ടെങ്കിലും അപകട സൂചനയിലെത്തിയിട്ടില്ല. നദികളില്‍ അടിയുന്ന ചെളി നീക്കം ചെയ്യുന്ന പ്രക്രിയ പുരോഗമിക്കുന്നുവെന്നും കാലവര്‍ഷത്തിന് മുന്‍പ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്നും കളക്ടര്‍ നിര്‍ദേശം നല്‍കി.
വേനല്‍ മഴയില്‍ 117 വീടുകള്‍ ഭാഗീകമായും അഞ്ച് വീടുകള്‍ പൂര്‍ണമായും തകര്‍ന്നുവെന്നും കളക്ടര്‍ പറഞ്ഞു. ജില്ലാതലത്തില്‍ എല്ലാ ആഴ്ചയും ദുരന്തനിവാരണ അതോറിറ്റി അവലോകന യോഗങ്ങള്‍ ചേരുകയും ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ കൈക്കൊള്ളുകയും ചെയ്തു വരുകയാണ്. എല്ലാ പോലീസ് സ്റ്റേഷനുകളിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അപകട സാധ്യത സ്ഥലങ്ങളുടെ വിവരം ശേഖരിച്ചിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ യോഗത്തില്‍ അറിയിച്ചു. ആശയവിനിമയത്തിനായി വയര്‍ലെസ് സെറ്റുകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റുമാര്‍, വിവിധ വകുപ്പ് ഉദ്യേഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.